തിരുവനന്തപുരം> സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ.പ്രസ്താവനയില്‍ ഡിവൈഎഫ്‌ഐ എന്ന മഹത്തായ സംഘടനയെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയത്.ഡിവൈഎഫ്‌ഐ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.
കൊന്ന്, തന്തൂരി അടുപ്പിലിട്ട് ചുട്ട് കരിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവും ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന നൈനാ സാഹ്നിയെ ഇന്ത്യ മറന്നിട്ടില്ല. സുശീല്‍ കുമാര്‍ ശര്‍മ്മ എന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവായിരുന്നു പ്രതി. അദ്ദേഹം അപ്പോള്‍ എംഎല്‍എ യുമായിരുന്നു.
നിലമ്പൂരിലെ രാധയെ താങ്കള്‍ മറന്നു പോകരുത്. അടുത്ത കാലത്ത് കെഎസ്യു സംസ്ഥാന നേതാവായ വനിത, തന്റെ സഹ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതി മുക്കിയ ആളാണ് പ്രതിപക്ഷ നേതാവ്. മാത്രവുമല്ല, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ദുര്‍ഗന്ധം വമിക്കുന്ന പരാമര്‍ശങ്ങള്‍ മലയാളി മറന്നിട്ടില്ല.
താങ്കളുടെ സഹപ്രവര്‍ത്തകര്‍ എത്ര പേരാണ് പീഡന കേസുകളില്‍ പ്രതി സ്ഥാനത്തുള്ളവര്‍?. അവരെയെല്ലാം അളക്കുന്നത് പോലെ ഡിവൈഎഫ്ഐയെ അളക്കരുത്.സഹനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും അടയാളമാണ് ഡിവൈഎഫ്‌ഐ. താങ്കളുടെ വഷളന്‍ പ്രയോഗങ്ങള്‍ക്ക് പോറലേല്‍പ്പിക്കാന്‍ കഴിയുന്നതല്ല ഡിവൈഎഫ്ഐയുടെ മഹത്തായ പൈതൃകം.
'തിരുവനന്തപുരം - കൊല്ലം അതിര്‍ത്തിയില്‍' കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ജിഒ അസോസിയേഷനിലെ അംഗമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ?' എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, 'അതെന്താ ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ എന്നാണ്' പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. പീഡിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അവകാശമുണ്ട് എന്ന സന്ദേശം കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.
ഇത് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനവുമാണ്.യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കുന്ന രമേശ് ചെന്നിത്തല ആ സ്ഥാനത്തെ തന്നെ കളങ്കപ്പെടുത്തുകയാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരെ വ്യക്തിഹത്യ നടത്തുന്ന ചെന്നിത്തല നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടരുകയാണ്. സ്ത്രീത്വത്തെ ഇത്രമേല്‍ അപമാനിക്കുന്ന ഒരു പ്രസ്താവാന ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതിപക്ഷ നേതാവിന്റെ മനസിലെ സ്ത്രീവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നത്.പല മഹത് വ്യക്തിത്വങ്ങളും ഇരുന്ന സ്ഥാനത്താണ് താനും ഇരിക്കുന്നത് എന്ന ഉത്തമ ബോധം പ്രതിപക്ഷ നേതാവിന് ഉണ്ടാകണം.പീഡനത്തില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമായതിനാലാണ് ചെന്നിത്തല ഇത്തരമൊരു ന്യായീകരണത്തിന് മുതിര്‍ന്നത്. എന്നിട്ടും പ്രസ്താവന പിന്‍വലിക്കാതെ വസ്തുതാ വിരുദ്ധമായ ന്യായീകരണങ്ങള്‍ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്.
സ്ത്രീവിരുദ്ധ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ സാംസ്‌കാരിക കേരളത്തിന്റെ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..