25 April Thursday

കെ സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകും: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്റെ അധമഭാഷയ്‌ക്ക് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുന്നത് ഇടതുപക്ഷത്ത് 100 സീറ്റുകൾ ഉറപ്പാക്കിക്കൊണ്ടായിരിക്കുമെന്ന് ഡിവൈഎഫ്ഐ. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽ നിന്ന കെ സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റുകൾ നൽകികൊണ്ടാണെന്നും ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ്. ചിന്തൻ ശിബിരത്തിൽ വെച്ച് അസഭ്യ വർഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തു വന്നത്.

വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പിൽ  നവകേരള സൃഷ്ടിക്ക് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ  പ്രചാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കോൺഗ്രസ്സ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്.  ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയിൽ തമ്പടിച്ചത് കണ്ട് കെ. സുധാകരൻ വി ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാർത്തി നൽകാൻ പോകുന്നതെന്ന് കൂടി പറയണം. തൃക്കാക്കര കോൺഗ്രസിന് അർഹർഹപ്പെട്ടതാണെന്നും ഇടതുപക്ഷം അർഹതപ്പെടാത്തതിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നുമാണ് സുധാകരന്റെ ശുഷ്കമായ ജനാധിപത്യബോധ്യമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. . 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top