കോഴിക്കോട്> പരാതിക്കാരിയുടെ വസ്‌ത്രധാരണം പ്രകോപനപരമായതിനാൽ സിവിക് ചന്ദ്രനെതിരായ ബലാത്സംഗക്കേസ് നിലനിൽക്കില്ലെന്ന കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ പരാതി നൽകുമെന്ന് അതിജീവിത. കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്‌ജിക്കെതിരെ ഹൈക്കോടതി റജിസ്‌ട്രാർക്ക് പരാതി നൽകുമെന്ന് അതിജീവിത അറിയിച്ചു.
2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഴുത്തുകാരി കൂടിയായ യുവതി പരാതി നൽകിയത്. ഇതിനെതിരെ സിവിക് നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് വിവാദ ഉത്തരവ്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് 354 എ പ്രാഥമികമായി കേസിൽ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രൻ പരാതിക്കാരിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരിയുടെ സംഭവ ദിവസത്തെ വേഷവിധാനങ്ങൾ സംബന്ധിച്ച ഫോട്ടോ സിവികിന്റെ അഭിഭാഷകനാണ് കോടതിയിൽ സമർപ്പിച്ചത്.സിവികിനെതിരെ മറ്റൊരു സ്‌ത്രീ നൽകിയ പരാതിയിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..