19 April Friday

കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസം രാജ്യമാകെ ശ്രദ്ധേയമായി; അധിക സമയമുള്ള ക്ലാസുകളിലൂടെ കുട്ടികളെ ബുദ്ധിമുട്ടിക്കരുത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

തിരുവനന്തപുരം > കേരള സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ വിദ്യാഭ്യാസ രീതി ദേശീയ തലത്തിൽ ശ്രദ്ദിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എംഎച്ച്ആർഡി പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളത്തെ രാജ്യത്തിനേറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്. നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ ക്ലാസ് റൂം, ഐസിടി ലാബ്, ഓൺലൈൻ പ്രവേശനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എംഎച്ച്ആർഡി നിർദ്ദേശിച്ച 16 മാനദണ്ഡങ്ങളിൽ 15ഉം കേരളം നേടിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

പൊതു വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിലും സ്വകാര്യ മേഖലകളിലെ ഓൺലൈൻ ക്ലാസുകളുടെ സമയം നിജപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങൾക്ക് പുറമേയുള്ള സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകളാണ് ഓൺലൈനായി നടക്കുന്നത്. ചില കുട്ടികൾക്ക് രണ്ട് മൂന്ന് മണിക്കൂർ വരെ ടൂഷ്യനുമുണ്ട്. എല്ലാംകൂടി വരുമ്പോൾ ഏഴ് മണിക്കൂർ വരെ ഓൺലൈൻ ക്ലാസിലിരിക്കേണ്ട അവസ്ഥ കൂട്ടികൾക്കുണ്ട്. ഇതുമൂലം കുട്ടികൾക്ക് മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവ പ്രശ്‌നങ്ങൾ, ആത്മവിശ്വാസക്കുറവ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായേക്കാം.

അതിനാൽ പൊതുവിദ്യാലങ്ങൾ ചെയ്യുന്നതു പോലെ ഒരു നിശ്ചിത സമയം മാത്രം ക്ലാസ് നൽകുക. അതോടൊപ്പം എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം. കുട്ടികൾക്ക് പരസ്പരം ആശയവിനിമയത്തിന് അവസരമുണ്ടാകണം. ഒരോ സെക്ഷനുകൾ തമ്മിലും അരമണിക്കൂർ ഇടവേള ആവശ്യമാണ്. കുട്ടികൾക്ക് വിശ്രമ സമയം വേണം. ക്ലാസുകൾ അഞ്ച് മണിക്കൂർ വരെ നീളരുത്. ഇത് കുട്ടികൾക്ക് ഭാരമായി മാറും. ഓരോ ദിവസവും ഓൺലൈൻ ക്ലാസിന്റെ സമയം നിജപ്പെടുത്തണം. കുട്ടികൾക്ക് നൽകുന്ന ഗൃഹപാഠം, അസൈൻമെന്റ് എന്നിവ കുറയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡ് നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠന രീതി എങ്ങനെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങളുണ്ടാകണം. ഇതിനായി പ്രത്യേക രീതിയുള്ള പാഠ്യപദ്ധതി ആവിഷ്‌കരിക്കണം. പൊതുവിദ്യഭ്യാസ മേഖലയിൽ ഇക്കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. എന്നാൽ ഇതല്ലാത്ത രീതി കേരളത്തിലെ ഒരുവിഭാഗം വിദ്യാർഥികൾക്ക് നേരിടേണ്ടിവരുന്നുണ്ട്. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട സ്‌കൂളുകൾ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top