കൊല്ലം
കൊല്ലത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുത്തൻ ദിശാബോധം പകര്‍ന്ന സെമിനാറുകളോടെ ദേശാഭിമാനി 80–-ാം വാർഷികം ജില്ലാതല ആഘോഷം. കശുവണ്ടി, മത്സ്യം, കൃഷി, തുറമുഖം, ടൂറിസം വിഷയങ്ങളിൽ സെമിനാർ നടന്നു. സെമിനാറിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
ജില്ലയുടെ വികസന പദ്ധതി രൂപീകരണത്തിൽ നിർദേശങ്ങൾക്ക് പ്രാമുഖ്യംനൽകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ജില്ലാതല ആഘോഷം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ എസ് സുദേവൻ, പി എസ് സുപാൽ എംഎൽഎ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ സംസാരിച്ചു.
"കശുവണ്ടി മേഖല: പ്രശ്‌നവും പരിഹാരവും' സെമിനാറിൽ കശുവണ്ടി വ്യവസായ സംരക്ഷണ വിദഗ്‌ധ സമിതി അംഗം എൻ ആർ ജോയ് വിഷയം അവതരിപ്പിച്ചു. സിഇപിസിഐ മുൻ ചെയർമാൻ ആർ കെ ഭൂതേഷ് മോഡറേറ്ററായി. "മത്സ്യമേഖല: സാധ്യതകളും പ്രതിസന്ധിയും' സെമിനാറിൽ മുൻ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ വിഷയം അവതരിപ്പിച്ചു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ കെ അപ്പുക്കുട്ടൻ മോഡറേറ്ററായി.
"ജില്ലയുടെ സമഗ്ര കൃഷിവികസനം' സെമിനാറിൽ സംസ്ഥാന ആസൂത്രണ ബോർഡ് കാർഷിക വിഭാഗം മേധാവി എസ് എസ് നാഗേഷ് വിഷയം അവതരിപ്പിച്ചു. പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ബിജു കെ മാത്യൂ മോഡറേറ്ററായി." കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ' സെമിനാറിൽ കേരള മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സലീംകുമാർ വിഷയം അവതരിപ്പിച്ചു. തീരദേശ വികസന കോർപറേഷൻ എംഡി പി ഐ ഷെയ്‌ഖ് പരീത് മോഡറേറ്ററായി. ചരിത്രപ്രദർശനം അടിയന്തരാവസ്ഥയും അടച്ചുപൂട്ടലും അടക്കം ദേശാഭിമാനി പിന്നിട്ട 80 വർഷങ്ങളുടെ നേർസാക്ഷ്യമായി. സമാപന സമ്മേളനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു.
ദേശാഭിമാനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വിശിഷ്‌ട വ്യക്‌തികളെ സമാപന സമ്മേളനത്തിൽ ആദരിച്ചു. ജാസി ഗിഫ്‌റ്റിന്റെ സംഗീതവിരുന്നും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..