16 April Tuesday

ദേശാഭിമാനി പുരസ്‌കാരം എം കെ സാനുവിന്‌

പ്രത്യേക ലേഖകൻUpdated: Thursday Jun 8, 2023

തിരുവനന്തപുരം> സാമൂഹ്യ–- സാംസ്കാ‌രിക–- സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ ദേശാഭിമാനി പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുശ്രേഷ്ഠനും സാഹിത്യകുലപതിയുമായ പ്രൊഫ. എം കെ സാനുവിന്‌. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 26ന്‌ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും അറിയിച്ചു. അംഗീകാരത്തിൽ ഏറെ സന്തുഷ്ടനാണെന്നും അഭിമാനപൂർവം പുരസ്‌കാരം ഏറ്റുവാങ്ങുമെന്നും സാനുമാഷ്‌ പ്രതികരിച്ചു.

മലയാളഭാഷയിലെ പൂർവകാല നിരൂപണവര്യരുടെ മഹത്തായ ശ്രേണിയിൽ തലയെടുപ്പോടെ നിൽക്കുന്ന സാനുമാഷ്‌ കൈതൊട്ട മേഖലകളിലെല്ലാം മൂല്യവത്തായ സംഭാവനകൾ നൽകി. ജീവചരിത്രരചനയിലെ അഭൂതപൂർവമായ അപഗ്രഥനങ്ങളും സർഗകൃതികളും ഉൾപ്പെടെ സമഗ്രമാണ്‌ അദ്ദേഹത്തിന്റെ രചനാമേഖല. പ്രഭാഷകൻ, ആയിരക്കണക്കിനു ശിഷ്യരുടെ പ്രിയപ്പെട്ട അധ്യാപകൻ, സംഘാടകൻ, ജനപ്രതിനിധി തുടങ്ങി വിശാലമായ പ്രവർത്തനമണ്ഡലത്തിൽ ഹൃദയപക്ഷം ഉയർത്തിപ്പിടിച്ചു. ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും സഹോരൻ അയ്യപ്പനെയും മറ്റും അവരുടെ ജീവിതവഴിയിലൂടെയും കൃതികളിലൂടെയും പിന്തുടർന്ന്‌ വായനക്കാർക്ക്‌ പുതിയ വെളിച്ചം പകർന്നു.  ചിന്തയിലെ ഗഹനതയും എഴുത്തിലെ ലാളിത്യവും സാനുമാഷെ വേറിട്ട്‌ നിർത്തുന്നു.  

1986ൽ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായി. 1987ൽ എറണാകുളത്തുനിന്ന്‌  എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥിയായി നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 96–-ാംവയസ്സിലും സാംസ്‌കാരിക കൂട്ടായ്‌മകളിലും സാമൂഹ്യസേവനങ്ങളിലും സജീവസാന്നിധ്യം.  52 കൃതികളുടെ കർത്താവാണ്. എഴുത്തച്ഛൻ പുരസ്കാരവും കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും പത്മപ്രഭാ പുരസ്കാരവും ഉൾപ്പെടെ നൂറോളം അവാർഡുകൾ ലഭിച്ചു. പുരസ്‌കാരദാനചടങ്ങിൽ നടൻ മോഹൻലാൽ, മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top