29 March Friday
ദേശാഭിമാനി എൺപതാം വാർഷികാഘോഷം

ഹരിതകർമ സേനയെ വ്യവസ്ഥാപിതമാക്കി ശക്തിപ്പെടുത്തുക സർക്കാർ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

ദേശാഭിമാനി 80 വാർഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം ബോൾഗാട്ടിയിൽ നടന്ന സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി> ‘ഗ്രീൻ കൊച്ചി’– കൊച്ചിയുടെ പാരിസ്ഥിതിക വെല്ലുവിളികളും പരിഹാരങ്ങളും എന്ന സെമിനാറോടെ ദേശാഭിമാനിയുടെ 80-ാം വാർഷികാഘോഷങ്ങൾക്ക്‌ കൊച്ചിൽ തുടക്കമായി. ബോൾഗാട്ടി പാലസിൽ രാവിലെ 10ന്  നടന്ന ഗ്രീൻ കൊച്ചി പരിസ്ഥിതി സെമിനാർ തദ്ദേശസ്വയം ഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. ഹരിതകർമ സേനയെ വ്യവസ്ഥാപിതമാക്കി ശക്തിപ്പെടുത്തുക സർക്കാർ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  ഹരിത കർമ സേനക്ക് വേണ്ടി നിയമ നിർമാണം നടത്തും. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങൾ കൂടുതൽ ഇടം നൽകണം. അവർ വീടുകളിൽ വരുന്നത് യാചിക്കാനല്ല, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ്. അവരെ പുച്ഛിച്ചു തള്ളുന്ന ചില വീട്ടുകാർ അത് മനസിലാക്കുന്നില്ല.

മാലിന്യ പ്ലാന്റ് നിർമാണം ഇപ്പോൾ വലിയ എതിർപ്പ് നേരിടുന്ന ഒന്നാണ്. പല നിലയിലുള്ള അന്ധ വിശ്വാസം ഉണ്ടല്ലോ. അതുപോലെ ഒന്നാണ് മാലിന്യ സംസ്‌കാര പ്ലാന്റിനോടുള്ള എതിർപ്പ്. സംസ്‌ക്കരിക്കുന്ന മാലിനിന്യമല്ല, സംസ്‌കാരിക്കത്ത മാലിന്യ മാണ് പ്രശ്‌നം. വിദേശത്ത് പോയിട്ടുള്ളവർ ഇവിടെ വന്നിട്ട് അവിടത്തെ കാര്യങ്ങളെ പ്രകീർത്തിക്കും എന്നിട്ട് ഇവിടെയുള്ള പ്രവർത്തനങ്ങളെ എതിർക്കും. ഇത് കാപട്യം ആണ് എത്രകാലം ഈ കാപട്യം തുടരും. പ്ലാന്റിനെതിരെ ഉള്ള പ്രതിഷേധങ്ങൾ അനാവശ്യമാണ്. ഇത് കക്ഷി രാഷ്ട്രീയ പ്രശ്നമല്ല. നാടിന്റെ ആവശ്യം ആണ്. അത് മാധ്യമങ്ങൾ മനസിലാക്കി അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രനിരപ്പ് ഉയരുന്നത് കൊച്ചിയെ കൂടുതലായി ബാധിക്കുമെന്നും അതനുസരിച്ചുള്ള നഗരവൽക്കരണമാണ് വേണ്ടതെന്നും മന്ത്രി കൂട്ടിചേർത്തു.

വിഴിഞ്ഞത്ത് നന്ദിഗ്രാം ആണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നടക്കില്ല. മന്ത്രി അബ്ദുറഹ്‌മാനെതിരെ ഉണ്ടായ പരാമര്‍ശം തീവ്രസ്വഭാവമുള്ളവരില്‍ നിന്നാണ്. വിഴിഞ്ഞത്തെ സമരക്കാരെ സര്‍ക്കാരിന് വിമര്‍ശിക്കാന്‍ പാടില്ലെ എന്നും മന്ത്രി ചോദിച്ചു. മാലിന്യ സംസ്‌കരണകാര്യത്തില്‍ മാധ്യമങ്ങളുടെ പിന്തുണായാണ് തേടിയത്. എന്നാല്‍ മീഡിയാ വണ്‍ അത് വളച്ചൊടിക്കുകയാണ് ചെയ്തത്. പിന്തുണച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു. 



സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ആമുഖപ്രഭാഷണം നടത്തി. മേയർ എം അനിൽകുമാർ വിഷയം അവതരിപ്പിപ്പിച്ചു. സന്തോഷ് ജോർജ് കുളങ്ങര, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, വിവിധ രംഗങ്ങളിലെ വിദഗ്‌ധരായ ഡോ. കെ എസ് പുരുഷൻ, കെ രൂപേഷ് കുമാർ,  ബി ആർ അജിത്, ജി ഗോപകുമാർ എന്നിവരും പങ്കെടുത്തു.

‘ആധുനികകേരളവും അന്ധവിശ്വാസത്തിന്റെ പിൻവിളികളും’ വിഷയത്തിൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ വെെകിട്ട്‌ അഞ്ചിന് സാംസ്കാരികസദസ്സ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം സിജു വിൽസൺ മുഖ്യാതിഥിയാകും. ബാലചന്ദ്രൻ ചുള്ളിക്കാട്, എം സ്വരാജ്, സി എം ദിനേശ്‌മണി, എസ്‌ ശർമ, ഗോപി കോട്ടമുറിക്കൽ, കെ ചന്ദ്രൻപിള്ള, എസ്‌ സതീഷ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ സംസാരിക്കും. പ്രൊഫ. എം കെ സാനു, ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ മോഹനൻ എന്നിവരെ ആദരിക്കും. തുടർന്ന് എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top