24 April Wednesday

നാട്ടുവൈദ്യന്റെ കൊലപാതകം: മൃതദേഹം വെട്ടിനുറുക്കിയത്‌ പുളിമുട്ടിയിൽ

സ്വന്തം ലേഖകൻUpdated: Sunday May 15, 2022

നിലമ്പൂർ> പാരമ്പര്യവൈദ്യൻ ഷാബാഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമുട്ടിയുടെ ഛേദിച്ച ഭാഗം കണ്ടെത്തി. കൂട്ടുപ്രതി നൗഷാദുമായി  മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനുപിന്നിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നടത്തിയ തെളിവെടുപ്പിലാണ്‌ ഇത്‌ കണ്ടെടുത്തത്‌. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫും നൗഷാദും മരക്കച്ചവടക്കാരനായ വല്ലപ്പുഴ സ്വദേശി ഉമ്മറിൽനിന്നാണ് മീൻ‌കച്ചവടത്തിനെന്ന പേരിൽ പുളിമുട്ടി വാങ്ങിയത്‌.

നിലമ്പൂരിലെ  മദാരി മില്ലിലും വി കെ സി മില്ലിലും പോയശേഷം പുളിമുട്ടി ലഭിക്കാഞ്ഞതിനാലാണ്‌ ഉമ്മറിനടുത്ത്‌ പ്രതികൾ വന്നത്‌. തിരൂർ സ്വദേശികളാണെന്നും മഞ്ചേരി പ്രദേശത്ത് ഗുഡ്സ് ഓട്ടോയിൽ മീൻകച്ചവടം തുടങ്ങാൻ പുളിമുട്ടി ആവശ്യമുണ്ടെന്നും ധരിപ്പിച്ചാണ്‌ ഉമ്മറിൽനിന്ന് 1.5 അടി വണ്ണത്തിലും ഒരുമീറ്റർ ഉയരത്തിലുമുള്ള പുളിമുട്ടി 1500 രൂപയ്‌ക്ക്‌ വാങ്ങുന്നത്. ഉമ്മർ മുക്കട്ട പഴയ പോസ്‌റ്റ്‌ഓഫീസിനുപിറകിലെ പറമ്പിൽനിന്ന്‌ വിലയ്‌ക്കെടുത്ത പുളിയിൽനിന്ന്‌ ഒരുഭാഗമാണ്‌ വിറ്റത്‌. മരംമുറിച്ച് വിറ്റ സ്ഥലത്ത് എത്തി അന്വേഷകസംഘം തെളിവുകൾ ശേഖരിച്ചു. സ്ഥലമുടമയുടെയും ഉമ്മറിന്റെയും മൊഴിയെടുത്തു. മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫും സഹായി നൗഷാദും ചേർന്ന്‌ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞുവെന്നാണ്‌ കേസ്‌.


റിട്ട. എസ്ഐ താമസിച്ചത് മുഖ്യപ്രതിയുടെ ബന്ധുവീട്ടിൽ


നിലമ്പൂർ> നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ സഹായി റിട്ട. എസ്ഐ സുന്ദരനും സംഘവും ആഴ്ചകളോളം താമസിച്ചത് ചന്തക്കുന്നിലെ വീട്ടിൽ. ഷൈബിൻ അഷ്‌റഫി​ന്റെ വിദേശത്തെ ബിസിനസ്‌ ഇടപാടുകൾ കൈകാര്യംചെയ്യുന്ന അടുത്ത ബന്ധുവിന്റെ വസതിയിലാണ്‌ ഇവർ കഴിഞ്ഞതെന്ന്‌ പൊലീസിന് വിവരം ലഭിച്ചു. റംസാൻ വ്രതം തുടങ്ങുന്നതിനുമുമ്പായിരുന്നു ഇത്‌. ഒരു സ്ത്രീയും ഉണ്ടായിരുന്നു.  കോവിഡ് ക്വാറന്റൈൻ എന്ന പേരിലാണ് റിട്ട. എസ്ഐ അവിടെ നിന്നിരുന്നത്‌. പത്ത്‌ ദിവസം വീട്ടിൽ അറ്റകുറ്റപ്പണികളുമുണ്ടായി. ആഡംബര കാറുകളിൽ അവിടെ പലരും വന്നുപോയിരുന്നു.

Caption : നാട്ടുവൈദ്യന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമുട്ടിയുടെ ഭാഗം
Highlights : മരത്തടിയുടെ ഭാഗം തെളിവെടുപ്പിൽ കണ്ടെത്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top