പിണറായി> സഹോദരങ്ങളെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യിൽ മടപ്പുരക്ക് സമീപം ചിറമ്മലിൽ രാധിക നിവാസിൽ സുകുമാരൻ (60), രമേശൻ (54) എന്നിവരാണ് മരിച്ചത്. രമേശൻ വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലും സുകുമാരന്റെ മൃതദേഹം കട്ടിലിലുമായിരുന്നു. കട്ടിലിന് സമീപത്തുനിന്ന് ചോര പുരണ്ട കയറും സുകുമാരന്റെ മൃതദേഹത്തിലും വസ്ത്രത്തിലും ചോരക്കറയും കണ്ടെത്തി.
മുറിക്കുള്ളിൽ പിടിവലിയുടെ ലക്ഷണങ്ങളുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള സുകുമാരനെ കൊലപ്പെടുത്തിയശേഷം രമേശൻ ആത്മഹത്യ ചെയ്‌തതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ട്. അവിവാഹിതരായ ഇരുവരും ഒറ്റമുറി വീട്ടിൽ ഒരുമിച്ചാണ് താമസം.
രമേശൻ രണ്ട് ദിവസംമുമ്പ് ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം അയൽവാസിയെ ഏൽപിച്ചിരുന്നു. രമേശൻ പ്രിന്റിങ് സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനാണ്. സുകുമാരൻ പലഹാര നിർമാണ കമ്പനിയിലും. ഇരുവരെയും നാട്ടിലും ജോലിസ്ഥലത്തും രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. തലശേരി ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ, ധർമടം സിഐ ശ്രീജിത്ത് കൊടേരി, എസ്ഐ കെ വി ഉമേഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മൃതദേഹങ്ങൾ തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ നാണോത്ത് കൃഷ്ണന്റെയും കല്യാണിയുടെയും മക്കളാണ്. സഹോദരങ്ങൾ: സുജാത, രാധ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..