29 March Friday

ദാക്ഷായണി വേലായുധന്റെ ഇടപെടൽ ശ്രദ്ധേയം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

നുവാൽസിൽ നടത്തിയ ദാക്ഷായണി വേലായുധൻ മെമ്മോറിയൽ പ്രഭാഷണം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി പി രാജീവും മുൻ ജസ്റ്റിസ് കെ ചന്ദ്രുവും


കളമശേരി
ഭരണഘടനാ നിർമാണസഭയിൽ സ്‌ത്രീകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അതിന്‌ ദാക്ഷായണി വേലായുധൻ മുന്നിലുണ്ടായിരുന്നെന്നും നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. അവരുടെ സംഭാവനകൾ കാത്തുസൂക്ഷിക്കുന്നതിൽ കേരളസമൂഹം പരാജയപ്പെട്ടു. ഭരണഘടനാ നിർമാണസഭയിലേക്ക് തെരഞ്ഞെടുത്ത ദളിത്‌ വനിതയാണ്‌ അവർ എന്നതുപോലും പാർലമെന്റിൽ പലർക്കും പുതിയ അറിവായിരുന്നു. നുവാൽസ്‌ സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ അനുസ്മരണസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 

ലോക്‌സഭയിൽ ഇന്ന് ഒരു ദളിത് വനിതപോലും ഇല്ലെന്നത് പരിതാപകരമാണ്‌. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ദൈവനാമം ചേർക്കണമെന്നും ഇന്ത്യയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കണമെന്നും വാദമുയർന്നെങ്കിലും വോട്ടിനിട്ടുതള്ളി. ഇതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ സ്‌ത്രീകളിൽ പ്രധാനിയായിരുന്നു ദാക്ഷായണി വേലായുധനെന്നും മന്ത്രി പറഞ്ഞു. വൈസ് -ചാൻസലർ പ്രൊഫ. കെ സി സണ്ണി അധ്യക്ഷനായി. ജസ്റ്റിസ് കെ ചന്ദ്രു അനുസ്മരണപ്രഭാഷണം നടത്തി. 

ദാക്ഷായണി വേലായുധന്റെ മകൾ സാമൂഹിക ശാസ്ത്രജ്ഞ മീര വേലായുധൻ, മകൻ മുൻ അംബാസഡർ കെ വി ഭഗീരഥ്, പ്രൊഫ. എസ്‌ മിനി, ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ ഡോ. കെ അഭയചന്ദ്രൻ, സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡന്റ്‌ ഫഹദ് അബ്ദുൾ റഹ്‌മാൻ, സ്റ്റുഡന്റ്‌ കോ–-ഓർഡിനേറ്റർ സാന്ദ്ര സുനിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top