09 December Saturday
ഉപയോഗിച്ചത്‌ എഐ സാങ്കേതികവിദ്യ

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്‌ത് പ്രചരിപ്പിച്ചു: പതിനാലുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

കൽപ്പറ്റ > വിദ്യാർഥിനികളുടെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി ഉപയോഗിച്ച് നഗ്നദൃശ്യങ്ങളുടെകൂടെ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച്‌  ഭീഷണിപ്പെടുത്തിയ വിദ്യാർഥി പിടിയിൽ. ഒരുമാസം നീണ്ട  അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരൻ വയനാട് സൈബർ പൊലീസിന്റെ വലയിലായത്. സാമൂഹിക മാധ്യമങ്ങളിൽനിന്നും സ്‌കൂൾ ഗ്രൂപ്പുകളിൽനിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങളാണ്‌  ദുരുപയോഗം ചെയ്‌തത്‌. പതിനാലുകാരനെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

നിരവധി വിദ്യാർഥിനികളാണ്‌ സൈബർ അതിക്രമത്തിന് ഇരകളായത്. നിർമിച്ചെടുത്ത അശ്ലീല ഫോട്ടോകൾ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ച്‌ ഭീഷണിപ്പെടുത്തി. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ഉപയോഗിച്ചു. ആയിരക്കണക്കിന് ഐപി അഡ്രസുകൾ വിശകലനം ചെയ്‌തും ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളിൽനിന്ന്‌ ലഭിച്ച വ്യാജ  അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പൊലീസ് പ്രതിയിലേക്ക് എത്തിയത്.

സൈബർ പൊലീസ്‌ ഇൻസ്‌പെക്ട‌ർ ഷജു ജോസഫിന്റെ നേതൃത്വത്തിൽ എഎസ്ഐ ജോയ്‌സ് ജോൺ, എസ്‌സിപിഒ കെ എ സലാം, സിപിഓമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവരാണ്‌ അന്വേഷണം നടത്തിയത്‌. കൗമാരക്കാരായ വിദ്യാർഥികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന്‌  ജില്ലാ പൊലീസ് മേധാവി പഥം സിങ് അറിയിച്ചു. കൗമാരക്കാർ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെയും സിം കാർഡിന്റെയും നിയമപരമായ ഉടമസ്ഥാവകാശം മാതാപിതാക്കൾക്ക് ആയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top