പന്തളം > മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പാടത്തിന് സമീപമുള്ള തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പന്തളം മങ്ങാരം തുതിക്കാട്ടേത്ത് (വലിയ തറയിൽ)ഫിലിപ്പിന്റെ മകൻ വർഗീസ് ഫിലിപ്പാണ് (42) മരിച്ചത്. പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴി കവലയ്ക്കു സമീപം വെങ്കുളത്തിൽ വയലിലേക്ക് പോകുന്ന തോട്ടിലാണ് മൃതദേഹം ശനിയാഴ്ച രാവിലെ കാണപ്പെട്ടത്.
പന്തളം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷമെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പന്തളം എസ്എച്ച്ഒ എസ്ശ്രീ കുമാർ പറഞ്ഞു. തോടിന് സമീപത്തുനിന്നും മദ്യക്കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നിരവധി കേസുകളിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്‌തയാളാണ് വർഗീസ് ഫിലിപ്പെന്ന് പൊലീസ് പറഞ്ഞു.
ലീലാമ്മയാണ് വർഗീസിന്റെ അമ്മ. സഹോദരങ്ങൾ: ജോബി ഫിലിപ്പ്, ജോജൻ ഫിലിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..