18 April Thursday

ഇടുക്കി മൂലമറ്റത്ത്‌ വിവിധ പാർടികളിൽനിന്ന്‌ 54 പേർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കുടയത്തൂർ പഞ്ചായത്തിൽ വിവിധ പാർടികളിൽ നിന്ന്‌ രാജിവെച്ച്‌ എത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തിൽ പതാക കൈമാറി സ്വീകരിക്കുന്നു

മൂലമറ്റം > കുടയത്തൂർ പഞ്ചായത്തിൽ കോൺഗ്രസ്‌, ബിജെപി, മുസ്ലിംലീഗ് ബന്ധം ഉപേക്ഷിച്ച്‌ 54 പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കർഷക മോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ബിജെപി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ വി എം ഹരിഹരൻ വലിപ്പനാച്ചാലിൽ അടക്കമുള്ളവരാണ്‌ സിപിഐ എമ്മിന്റെ ആശയങ്ങളുമായി യോജിച്ചു പ്രവർത്തിക്കാൻ സന്നദ്ധരായത്‌.
 
കെ വി സണ്ണി അനുസ്മരണ ദിനാചരണത്തോട്‌ അനുബന്ധിച്ച്‌ കാഞ്ഞാറിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ  ചെങ്കൊടി നൽകി എല്ലാവരെയും സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ എന്നിവർ പങ്കെടുത്തു.       തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തിയ കുടയത്തൂർ പഞ്ചായത്ത്‌ ഭരണസമതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിഷ്‌ക്രിയമാണെന്നും ഇന്ധനവില വർധനയിലൂടെയുള്ള കേന്ദ്രസർക്കാരിന്റെ കൊള്ളയിൽ മനം മടുത്തെന്നും രാജിവച്ച്‌ എത്തിയവർ പറഞ്ഞു. സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങളോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അവർ പറഞ്ഞു.
 
മുസ്ലിംലീഗ് നേതാവ് രാജിവച്ച്‌ ചെങ്കൊടിത്തണലിൽ
 
അടിമാലി >  മുസ്ലിംലീഗിന്റെ വർഗീയ രാഷ്ട്രീയത്തോട് വിടപറഞ്ഞ് അടിമാലി പഞ്ചായത്ത് കമ്മിറ്റിയംഗം മൈത്രി മൈതീൻ ചെങ്കൊടിത്തണലിലേക്ക്‌. മൈതീനെ സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ഷാജി പതാക കൈമാറി സ്വീകരിച്ചു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതരസ്വഭാവമുള്ള സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന്‌ മൈത്രി മൈതീൻ പറഞ്ഞു.
 
സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം കമറുദ്ദീൻ, അടിമാലി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി കെ സുധേഷ്‌ കുമാർ, മാത്യു ഫിലിപ്പ്, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, സി എസ് സുധീഷ്, പി എസ് ഷെമീർ, ബെന്നി തോമസ്, സുരേഷ് ചെല്ലം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top