19 April Friday

കേരളത്തെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്ന് കേന്ദ്രത്തിന്റെ ഗവേഷണം; സാമ്പത്തികമായി ഞെക്കി കൊല്ലാന്‍ ശ്രമം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

തിരുവനന്തപുരം> കേരളത്തിന് അര്‍ഹമായ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഐ എം. കേരളത്തിനുള്ള ഗ്രാന്റുകളും, വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കേരളത്തില്‍ സാധ്യതയുള്ള എല്ലാ വികസന പ്രവൃത്തികള്‍ക്കും കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. ഇതിന് പുറമെയാണ് നിര്‍ബന്ധമായും നല്‍കേണ്ട സാമ്പത്തിക അനുമതികളില്‍ കൈകടത്തുന്നത്

  നടപ്പു വര്‍ഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്.

  ധന ഉത്തരവാദിത്ത നിയമ പ്രകാരവും, കേന്ദ്ര ധനക്കമ്മീഷന്റെ  നിര്‍ദ്ദേശപ്രകാരം പരിശോധിച്ചാലും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് കാണാം. രാജ്യത്തെ സാമ്പത്തിക മാനേജ്‌മെന്റ് കൂടുതല്‍ സുതാര്യമാക്കുന്നതിനാണ് ഈ ആക്ട്. അത് പോലും കേന്ദ്രം അംഗീകരിക്കുന്നല്ല. കടമെടുപ്പ് പരിധി വെട്ടിക്കുറവ് വരുത്തിയതിനുള്ള കാരണമെന്തെന്ന് പോലും വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. മുമ്പ് ഇക്കാര്യങ്ങള്‍ വിശദമാക്കാനെങ്കിലും തയ്യാറായിട്ടുണ്ട്.
 
 കഴിഞ്ഞ ഏഴ് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സമീപനം കേരളത്തെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നതിലുള്ള ഗവേഷണമാണ്. രാജ്യത്തെ ഭരണഘടനയേയോ ജനാധിപത്യ മൂല്യങ്ങളേയോ ഫെഡറല്‍ തത്വങ്ങളേയോ മാനിക്കാന്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും സംസ്ഥാനം ജനങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ കഴിയാവുന്നത്ര ക്ഷേമവികസന പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്തത്. അതൊന്നും ദഹിക്കാത്തതുകൊണ്ടാണ് കൂടുതല്‍ ഞെരുക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഇത് സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കും. ജനങ്ങളാകെ ഒരുമിച്ചും രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ചും സംസ്ഥാന താല്‍പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിത്.കര്‍ണാടക തോല്‍വിയോടെ നിലതെറ്റിയ അവസ്ഥയാണ് ബിജെപിക്ക് .രാജ്യത്താകെ ഉയരുന്ന വര്‍ഗീയ വിരുദ്ധ മുന്നണിക്ക് സിപിഐ എമ്മും ഇടതുപക്ഷവും ശക്തമായ പ്രേരണയും നേതൃത്വവും നല്‍കുന്നു. ന്യൂനപക്ഷ വേട്ടയ്ക്കും കോര്‍പറേറ്റ് സേവയ്ക്കുമെതിരെ ശക്തമായ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചുപോരുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തെ അപമാനിക്കുക ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുണയോടെ പുറത്തിറക്കിയ ദി കേരള സ്റ്റോറി സിനിമയടക്കം ബിജെപിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ സിപിഐ എമ്മും ഇടതുപക്ഷവും മുന്നില്‍ നിന്നിരുന്നു.

 ജനങ്ങളോടൊപ്പം നിന്ന് ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരായ പ്രതികാരം കൂടിയാണ് കേരളത്തിനെതിരായ കേന്ദ്ര നീക്കമെന്നുവേണം സംശയിക്കാന്‍.സാമ്പത്തികമായി കടുത്ത വിലക്ക് ഏര്‍പ്പെടുത്തുന്നതിന് സമാനമായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെുന്നും സിപിഐ എം  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍  വ്യക്തമാക്കി.

കേരള ജനതയോടുള്ള വെല്ലുവിളി: സിപിഐ എം
അർഹമായ കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള കേന്ദ്രശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌.ഗ്രാന്റുകളും വായ്‌പകളും നിഷേധിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്‌ത്‌ നിരന്തരം സംസ്ഥാനത്തെ ദ്രോഹിക്കുന്നു. കേരളത്തിൽ സാധ്യതയുള്ള വികസന പ്രവൃത്തികൾക്ക്‌ കേന്ദ്രം തുരങ്കംവയ്‌ക്കുകയാണ്‌. ഇതിനൊപ്പമാണ്‌ നിർബന്ധമായും നൽകേണ്ട സാമ്പത്തിക അനുമതികളിൽ കൈകടത്തുന്നത്‌.

32,442 കോടി രൂപയുടെ വായ്‌പയെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിരുന്നതാണ്‌. എന്നാൽ 15,390 കോടി രൂപയുടെ അനുമതി മാത്രമാണിപ്പോൾ നൽകിയിരിക്കുന്നത്‌. കഴിഞ്ഞ വർഷത്തെയപേക്ഷിച്ച്‌ ഗ്രാന്റിനത്തിൽ 10,000 കോടിയുടെ വെട്ടിക്കുറവ്‌  വരുത്തിയതിന്‌ പുറമെയാണിത്‌. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്‌.

കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതിനുള്ള കാരണമെന്തെന്ന്‌ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. മുമ്പ്‌ ഇക്കാര്യങ്ങൾ വിശദമാക്കാനെങ്കിലും തയ്യാറായിരുന്നു.
ഏഴുവർഷമായി കേരളത്തെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നതിൽ കേന്ദ്രം ഗവേഷണം നടത്തുകയാണ്‌. രാജ്യത്തെ ഭരണഘടനയെയോ ജനാധിപത്യ മൂല്യങ്ങളെയോ ഫെഡറൽ തത്വങ്ങളെയോ മാനിക്കാൻ കേന്ദ്രം തയ്യാറല്ല.

കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും സംസ്ഥാനം ജനങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ കഴിയാവുന്നത്ര ക്ഷേമവികസന പദ്ധതികൾ നടപ്പാക്കി. അതൊന്നും ദഹിക്കാത്തതിനാലാണ്‌ കൂടുതൽ ഞെരുക്കുന്ന സമീപനം. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണിതിന്‌ പിന്നിൽ. ഇത്‌ സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കും. ജനങ്ങളാകെ സംസ്ഥാന താൽപ്പര്യം ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്‌.

കർണാടകത്തിലെ തോൽവിയോടെ ബിജെപിക്ക്‌ നിലതെറ്റിയിരിക്കുകയാണ്‌. വർഗീയ വിരുദ്ധ മുന്നണിക്ക്‌ സിപിഐ എമ്മും ഇടതുപക്ഷവും നേതൃത്വവും പ്രേരണയും നൽകുന്നു. ന്യൂനപക്ഷ വേട്ടയ്‌ക്കും കോർപറേറ്റ്‌ സേവയ്‌ക്കുമെതിരെ ശക്തമായ നിലപാടാണ്‌ എൽഡിഎഫ്‌ സ്വീകരിക്കുന്നത്‌. കർണാടക തെരഞ്ഞെടുപ്പിനിടെ കേരളത്തെ അപമാനിക്കാനായി പുറത്തിറക്കിയ ദി കേരള സ്റ്റോറി സിനിമയടക്കം ബിജെപിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ സിപിഐ എമ്മും ഇടതുപക്ഷവും മുന്നിൽ നിന്നു.  ഇത്തരം നിലപാടുകൾക്കെതിരായ പ്രതികാരംകൂടിയാണ്‌  കേന്ദ്രനീക്കം.സാമ്പത്തിക വിലക്ക്‌ ഏർപ്പെടുത്തുന്നതിന്‌ സമാനമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top