19 April Friday

സിപിഐ സമ്മേളനം ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


തിരുവനന്തപുരം
സംസ്ഥാന കൗൺസിൽ, കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർടി കോൺഗ്രസ്‌ പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ സിപിഐ സംസ്ഥാന സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും. ഞായറാഴ്‌ച കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ചാണ്‌ സമ്മേളനത്തിന്റെ രണ്ടാംദിന നടപടികളിലേക്ക്‌ കടന്നത്‌. രാഷ്‌ട്രീയ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും പൂർത്തിയാക്കി. 15 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ മറുപടി നൽകി. അഞ്ച്‌ പ്രമേയവും അവതരിപ്പിച്ചു. തിങ്കളാഴ്‌ച സംഘടനാ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും. തുടർന്ന്‌ ക്രെഡൻഷ്യൽ, കൺട്രോൾ കമീഷൻ റിപ്പോർട്ട്‌, പ്രമേയങ്ങൾ എന്നിവയുടെ അവതരണം. തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കും.

സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടാകുമെന്ന്‌ അസിസ്റ്റന്റ്‌ സെക്രട്ടറിമാരായ കെ പ്രകാശ്‌ ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ പി രാജേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർടി ഘടകങ്ങളുടെ യോഗ അജൻഡയിൽ ലഹരിമുക്ത പ്രചാരണവും ഉൾപ്പെടുത്തും. ഫാസിസ്റ്റ്‌ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടത്‌, മതേതര കക്ഷികളുടെ മഹാസഖ്യം ഉറപ്പാക്കണം. 

സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ പലതും അസത്യമാണെന്ന്‌ നേതാക്കൾ പറഞ്ഞു. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ ദേശീയ കൗൺസിൽ അംഗീകരിച്ചതാണ്‌. ഇതിൽ സംസ്ഥാനത്തിന്‌ അനുയോജ്യമായ ചില ഭേദഗതികളും ചേർത്താണ്‌ നടപ്പാക്കുന്നത്. വാർത്തകളിൽ പറയുന്ന അഭിപ്രായഭിന്നത പ്രതിനിധികൾക്കിടയിലില്ലെന്നും നേതാക്കൾ പറഞ്ഞു.

അപരിഹാര്യമായ നഷ്ടം: സിപിഐ
കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട്‌ കേരളത്തിനും‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും‌ അപരിഹാര്യമായ നഷ്ടമാണെന്ന്‌ സിപിഐ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും നയിക്കുന്നതിലും സുപ്രധാനമായ പങ്കാണ്‌ കോടിയേരി  വഹിച്ചതെന്ന്‌ അനുശോചനപ്രമേയത്തിൽ പറഞ്ഞു. വിദ്യാർഥി–-യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. മികച്ച സംഘടനാ പ്രവർത്തകനായും നേതാവായും പാർലമെന്റേറിയനായും തിളങ്ങി. സംസ്ഥാന ആഭ്യന്തര മന്ത്രിയായി മാതൃകാ പ്രവർത്തനം കാഴ്‌ചവച്ചു. എൽഡിഎഫിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. അസി. സെക്രട്ടറി സത്യൻ മൊകേരി പ്രമേയം അവതരിപ്പിച്ചു. കോടിയേരിയോടുള്ള ആദരസൂചകമായി പ്രതിനിധികൾ രണ്ടു മിനിറ്റ്‌ മൗനമാചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top