തിരുവനന്തപുരം
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സ. വെളിയം ഭാർഗവൻ നഗറിൽ (ടാഗോർ ഹാൾ) ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനം ചെയ്‌തു. മുതിർന്ന നേതാവ് സി ദിവാകരൻ പതാക ഉയർത്തിയതോടെ നടപടികൾക്ക് തുടക്കമായി. ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തിൽ എത്തിച്ച ദീപശിഖ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിച്ചു. സംസ്ഥാന അസിസ്‌റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു രക്തസാക്ഷി പ്രമേയവും സത്യൻ മൊകേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറിയറ്റ് അംഗങ്ങളായ അതിൽകുമാർ അഞ്ജാൻ, ബിനോയ് വിശ്വം എംപി, അഖിലേന്ത്യാ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയിൽ, സ്വാഗതസംഘം ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്‌ണൻ, പള്ളിച്ചൽ വിജയൻ എന്നിവർ സംസാരിച്ചു. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി മുത്തരശൻ, അസിസ്‌റ്റന്റ് സെക്രട്ടറി പെരിയസ്വാമി എന്നിവർ പങ്കെടുത്തു.
കെ ആർ ചന്ദ്രമോഹൻ കൺവീനറും പി വസന്തം, പി സന്തോഷ്‌കുമാർ, കെ കെ വത്സരാജ്, എ പി ജയൻ, ചിറ്റയം ഗോപകുമാർ, എൻ അരുൺ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി പി ഉണ്ണികൃഷ്‌ണൻ (ക്രഡൻഷ്യൽ), വിജയൻ കൂനിശേരി (മിനിറ്റ്‌സ്), കെ പി രാജേന്ദ്രൻ (പ്രമേയം) എന്നിവർ കൺവീനർമാരായി സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു. കെ പ്രകാശ് ബാബു പ്രവർത്തന റിപ്പോർട്ടും സത്യൻ മൊകേരി രാഷ്‌ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു.
‘ഫെഡറലിസവും കേന്ദ്ര –- സംസ്ഥാന ബന്ധങ്ങളും’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ഡി രാജ എന്നിവർ പ്രഭാഷണം നടത്തി. കാനം രാജേന്ദ്രൻ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ, വിളപ്പിൽ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. മന്ത്രി ആന്റണി രാജു, തമിഴ്‌നാട് ഐടി മന്ത്രി മനോ തങ്കരാജ്, മുത്തരശൻ എന്നിവർ പങ്കെടുത്തു. ഞായറാഴ്‌ച റിപ്പോർട്ടുകളിൽ ചർച്ച. വൈകിട്ട് ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’ സെമിനാർ ഡോ. വന്ദന ശിവ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..