20 April Saturday

സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്‌സിന്‍ ലഭ്യമാക്കും: മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

തിരുവനന്തപുരം> സ്‌കൂളുകളില്‍ ബുധനാഴ്ച മുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വാക്‌സിന് അര്‍ഹതയുള്ള 500ല്‍ പരം കുട്ടികള്‍ ഉള്ള വിദ്യാലയങ്ങള്‍ ആണ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആക്കുക. ഇവിടങ്ങളില്‍ പ്രത്യേക മുറി സജ്ജമാക്കും. ആംബുലന്‍സ് ലഭ്യത ഉറപ്പുവരുത്തും.

വാക്‌സിന് അര്‍ഹതയുള്ള 8.14 ലക്ഷം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ഉണ്ട്. ഇതിനകം പകുതിയിലധികം കുട്ടികള്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞു. വാക്‌സിന്‍ സംബന്ധിച്ച് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.  വാക്‌സിനേഷന്‍ സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ തൊട്ടടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളിലൂടെ വാക്‌സിന്‍ നല്‍കുന്നതിന് പരിഗണന നല്‍കും. കൈറ്റിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി അതാത് ദിവസത്തെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്‌ളാസുകള്‍ 21 ആം തിയ്യതി മുതല്‍ ഓണ്‍ലൈന്‍ ക്‌ളാസുകളിലേക്ക് നീങ്ങും. 10, 11, 12 ക്‌ളാസുകള്‍ തല്‍സ്ഥിതി തുടരും. 22, 23 തിയ്യതികളിലായി സ്‌കൂളുകളില്‍ ശുചീകരണ- അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി ഉണ്ടാകും. ചെവ്വാഴ്ച സ്‌കൂളുകളില്‍ പിടിഎ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗങ്ങളും പിന്നാലെ ചേരും. ഡിജിറ്റല്‍- ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്ക് പ്രത്യക സമയക്രമം ഉണ്ടാകും. കൈറ്റ്- വിക്ട്‌ടേഴ്സ് വഴിയുള്ള ക്‌ളാസുകളുടെ സമയവും പുന:ക്രമീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനും ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്നത്. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top