കൊച്ചി > ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയില്‍ അഞ്ചുപേരുടെ പരിശോധനാ ഫലം കോവിഡ് നെഗറ്റീവ് ആയി. കലക്ടര്‍ പി ബി നൂഹ് ആണ് ഫെയ്‌സ്ബുക്ക് ലൈവിലുടെ പുതിയ പരിശോധനാഫലം അറിയിച്ചത്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികള്‍ക്കാണ്.
ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കും അവരുടെ അടുത്ത ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നത്. മാര്‍ച്ച് ഏഴ് മുതല്‍ ഇവര്‍ ചികിത്സയിലായിരുന്നു. ഏറ്റവും പുതിയ പരിശോധനാഫലത്തിലാണ് ഇവര്‍ക്ക് രോഗം ഭേദമായതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ ബന്ധുക്കളായ കോട്ടയം സ്വദേശികളും രോഗംഭേദമായി ആശുപത്രി വിട്ടിരുന്നു.
ഇന്ന് പത്തനംതിട്ട ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ജില്ലയില്‍ നിന്നും 51 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 507 സാമ്പിളുകള്‍ പരിശോധനയ്ക്കായി ഇന്ന് അയച്ചിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികളില്‍ 147 ടീമുകള്‍ ഇന്ന് ആകെ 6078 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5732 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
1152 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ 2 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വോളന്റിയര്‍മാര്‍ ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുകയും, ആകെ 4812 വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..