26 April Friday

കോവിഡ് വ്യാപനം തീവ്രം, ഇന്ന് അര ലക്ഷത്തിലധികം കോവിഡ് കേസുകൾ: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നത്തെ കോവിഡ് കേസുകൾ അരലക്ഷത്തിലധികമായെങ്കിലും ഒരു തരത്തിലുള്ള ഭയമോ ആശങ്കയോ ആശങ്കയോ ആവശ്യമില്ല. ചികിത്സയിലുള്ളവരിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും ആവശ്യമായി വന്നത്.

സംസ്ഥാനത്ത് ആകെ 3107 ഐസിയു കിടക്കകളുള്ളതിൽ 1328 കോവിഡ്, നോൺ കോവിഡ് രോഗികളാണുള്ളത് (42.7%). അതിൽ കോവിഡ് രോഗികൾ 385 മാത്രമാണുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകൾ ഒഴിവുണ്ട്. ആകെ 2293 വെന്റിലേറ്ററുകളുള്ളതിൽ 322 കോവിഡ്, നോൺ കോവിഡ് രോഗികൾ (14%) മാത്രമാണുള്ളത്. കോവിഡ് രോഗികൾ 100 മാത്രമാണ്. 86 ശതമാനം വെന്റിലേറ്ററുകൾ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

18 വയസിന് മുകളിൽ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,67,71,208), 84 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (2,23,28,429) നൽകി. 15 മുതൽ 17 വയസുവരെയുള്ള ആകെ 68 ശതമാനം (10,39,479) കുട്ടികൾക്ക് വാക്‌സിൻ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. ആകെയുള്ള 2,85,365 കോവിഡ് ആക്ടീവ് കേസുകളിൽ, 3.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 20നും 30നും ഇടയിൽ പ്രായമുള്ളവരിൽ രോഗബാധ കൂടുതലാണ്.

എല്ലാ മെഡിക്കൽ കോളേജുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. 4971 ആരോഗ്യ പ്രവർത്തകരെ കോവിഡ് സാഹചര്യത്തിൽ അടിയന്തരമായി താത്ക്കാലികമായി നിയമിക്കുന്നതാണ്.കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന നൽകുന്നതാണ്.

ചില ജില്ലകൾ കുട്ടികളുടെ വാക്‌സിനേഷന് വിമുഖത കാട്ടുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വാക്‌സിൻ നൽകേണ്ടതാണ്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തമായി നടപ്പിലാക്കും. ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല.കേന്ദ്ര മാർഗനിർദേശമനുസരിച്ച് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്തിയാൽ മതിയാകും. എങ്കിലും അനുബന്ധ രോഗമുള്ളവർ പരിശോധന നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top