20 April Saturday

ആയിരം കടന്ന്‌ കോവിഡ്‌ ബാധിതർ, 1038; ആകെ രോഗികൾ 15000 കടന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍  57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന  പേരുടെ 272 പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49  , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25,  കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട്  101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 ,  ആലപ്പുഴ 19  , ഇടുക്കി  1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. 1,59,777 വിവിധ ജില്ലകളിലായി  പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇതുവരെ ആകെ 3,18,644 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയി.

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പോസിറ്റീവായ 226 കേസിൽ 190 പേരും സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കച്ചവടക്കാർക്ക് സ്റ്റോക്ക് ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. പാറശാല അടക്കമുള്ള അതിർത്തി പ്രദേശത്ത് കൊവിഡ് വർധിക്കുന്നു. കൊല്ലത്ത് 133 പേരിൽ 116 ഉം സമ്പർക്കമാണ്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. നിയന്ത്രണം ശക്തിപ്പെടുത്തും. തീരമേഖലയിൽ വിനോദത്തിനും കാറ്റ് കൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ല.

പത്തനംതിട്ടയിൽ 32 സമ്പർക്ക രോഗികൾ. അടൂർ ജനറൽ ആശുപത്രിയിൽ ഡോക്‌ട‌ർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും ചികിത്സയിലുള്ള അഞ്ച് രോഗികൾക്കും രോഗം. ആലപ്പുഴയിൽ കണ്ടെയ്ണൻമെന്റ് സോണിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യ സാധനങ്ങൾ വിൽക്കാം. വണ്ടാനം പ്ലാസ്‌മ തെറാപ്പിയിൽ സ്വയം പര്യാപ്‌തത നേടി. കോട്ടയത്ത് 51 പേരിൽ 46 സമ്പർക്കത്തിലൂടെ രോഗം. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഗർഭിണികളടക്കം അഞ്ച് പേർക്ക് കൊവിഡ്. ഇടുക്കിയിൽ ഇന്ന് വണ്ണപ്പുറം വാഴത്തോപ്പ് രാജക്കാട് എന്നിവിടങ്ങളിൽ സമ്പർക്ക രോഗം കൂടുതലാണ്. 26 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളത്ത് 93 രോഗികൾ. അതിൽ 66 സമ്പർക്കമാണ്. 15 പേരുടെ ഉറവിടം അറിയില്ല. ആലുവ മേഖലയിൽ കോവിഡ് വൈറസ് വ്യാപനം വലിയ തോതിൽ പടരുന്ന അപകട സാധ്യത കൂടിയതായാണ് കണ്ടെത്തൽ. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്. ഇവിടെ സമീപ പഞ്ചായത്തുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററാക്കി. ഇവിടെ കർഫ്യൂ രാവിലെ ഏഴ് മുതൽ ഒൻപത് വരെ മൊത്തവിതരണവും പത്ത് മുതൽ രണ്ട് വരെ ചില്ലറ വിൽപ്പനയും അനുവദിക്കും. ചെല്ലാനത്ത് രോഗവ്യാപനം കുറഞ്ഞു. എഫ്എൽടിസിയിൽ കൊവിഡ് പരിശോധന തുടങ്ങി. ജില്ലയിൽ അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ പ്രവർത്തനം പുനരാരംഭിക്കും. തൃശ്ശൂരിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സമ്പർക്ക വ്യാപനവും കൂടി. കണ്ടെയ്ൻമെന്റ് സോണുകൾ വർധിച്ചു. മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിയിൽ നിന്ന് രോഗം വ്യാപിച്ചു. ജൂലൈ 20 ന് നടത്തിയ 565 ആന്റിജൻ ടെസ്റ്റിൽ 36 പേർക്ക് രോഗം കണ്ടെത്തി.

മലപ്പുറത്ത് സമൂഹ വ്യാപനം കണക്കിലെടുത്ത് കൊണ്ടോട്ടി, നിലമ്പൂർ നഗരസഭകൾ കണ്ടെയ്ൻമെന്റ് സോണായി. വയനാട് പുൽപ്പള്ളിയിലെ ജനപ്രതിനിധിക്ക് രോഗം കണ്ടെത്തി. ഇദ്ദേഹവുമായി സമ്പർക്കം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ കടകൾ, മാളുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണി വരെ മാത്രമേ പ്രവർത്തനം അനുവദിക്കൂ. ജില്ലയിലേക്ക് വരുന്നവരെ വാർഡ് തല സമിതി പ്രത്യേകം നിരീക്ഷിക്കും. ചെറു സന്ദർശനത്തിന് വരുന്നവർ പലയിടത്ത് സന്ദർശിക്കുന്നു. ഇത്തരക്കാർ കാര്യം നടത്തി യഥാസമയം തിരികെ പോകണം. കാസർകോട് 101 പേരിൽ ഇന്ന് 85 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. കർണാടക മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നവർക്ക് തലപ്പാടി വരെ പോകാൻ കെഎസ്ആർടിസി ബസ് ഒരുക്കും. അവിടെ നിന്ന് കർണ്ണാടക സർക്കാരിന്റെ ബസ് ഉപയോഗിച്ച് പോകണം. മറ്റ് വാഹനം ഉപയോഗിക്കരുത്. തിരികെ വന്നാൽ ഏഴ് ദിവസം ക്വാറന്റൈൻ.

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ കഴിയുന്നു. മാധ്യമസംഭാവന വലുത്. ബോധവത്കരണ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്നു. എന്നാൽ സമീപ കാലത്ത് ചിലയിടങ്ങളിൽ അത് ചോർന്നുപോകുന്നുവെന്ന് സംശയം ഉണ്ട്. ഇന്ന് ഒരു വാർത്താ ചാനൽ ആവർത്തിച്ച് കാണിച്ച ബ്രേക്കിങ് ന്യൂസ് കേരളത്തിൽ കോവിഡ് മരണം കൂടുന്നുവെന്നാണ്. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നുണ്ട്. സ്ഫോടനാത്മകമായ രീതിയിൽ മരണസംഖ്യ സംസ്ഥാനത്ത് ഇതേവരെയില്ല. കൊവിഡ് വാർത്തകൾ മാധ്യമങ്ങൾ ജനങ്ങളിലെത്തിക്കണം. അതിൽ സർക്കാരിനെ വിമർശിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ മാസങ്ങളായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ആക്ഷേപം ഒഴിവാക്കണം. തെറ്റായ പ്രചാരണം ഏറ്റെടുക്കരുത്.

അസാധാരണമായ സാഹചര്യമാണുള്ളത്. ആരോഗ്യമേഖലയിലാണ് ഏറ്റവും കൂടുതൽ. മഴക്കാല രോഗവും ഇപ്പോൾ ചികിത്സിക്കേണ്ടതുണ്ട്. എത്ര വലിയ ആരോഗ്യ മേഖലയായാലും ഈ പ്രതിസന്ധി നേരിടാൻ പ്രയാസവും പ്രശ്‌നവുമുണ്ടാകും. അത്തരം ചെറിയ പ്രശ്‌ന‌ങ്ങൾ പോലും ഊതിവീർപ്പിച്ച് മെഡിക്കൽ കോളേജിൽ പ്രതിസന്ധി എന്ന സൂപ്പർ ലീഡ് വാർത്ത നൽകുന്നു. മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകും. അവർക്ക് ചികിത്സ നൽകേണ്ടി വരും. മെഡിക്കൽ കോളേജിലാകെ പ്രതിസന്ധിയെന്ന് പ്രചരിപ്പിക്കരുത്. സംസ്ഥാനത്ത് എല്ലായിടത്തും സർക്കാർ-സ്വകാര്യ ആംബുലൻസുകൾ കോവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അപ്പോൾ തന്നെ മാറ്റാനായെന്ന് വരില്ല. ഓരോ യാത്രക്ക് ശേഷവും ആംബുലൻസ് അണുവിമുക്തമാക്കണം. ഒന്നിലേറെ സ്ഥലത്ത് ഒരേ സമയം കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാം. ഗുരുതരാവസ്ഥയിലായ രോഗിയല്ലെങ്കിൽ അവർ ഉള്ളിടത്ത് തന്നെ അൽപ്പ സമയം തുടരാം.ആംബുലൻസ് സ്വാഭാവിക കാരണങ്ങളാൽ അൽപം വൈകുന്നത് മഹാ അപരാധമായി ചിത്രീകരിക്കരുത്.

ആശുപത്രികളിലും എഫ്എൽടിസികളിലും ചികിത്സയും ഭക്ഷണവും സർക്കാർ ഒരുക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക കാരണത്താൽ ഭക്ഷണം വൈകിയാൽ സർക്കാരിന്റെ പരാജയം രോഗികൾക്ക് പീഡനം എന്നാണ് ഒരു ചാനൽ ദൃശ്യമടക്കം റിപ്പോർട്ട് ചെയ്‌ത‌ത്. പിന്നീടവർ ഖേദം പ്രകടിപ്പിച്ചു. സർക്കാരിന്റെ കോവിഡ് പ്രതിരോധം തകർക്കാൻ കച്ച കെട്ടിയിറങ്ങിയ ഒരു കൂട്ടം സംഘങ്ങൾ ഇത്തരം വ്യാജ വാർത്ത സൃഷ്‌ടിക്കുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടം ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ്. നുണ പ്രചരിപ്പിച്ച് അത് തകർക്കാൻ ശ്രമിക്കുന്നവർ തിരുത്താനൊന്നും പോകുന്നില്ല. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമം ഇതുവരെ തിരുത്തിയില്ല. എല്ലാവരെയും കുറിച്ചല്ല. ചില പ്രത്യേക ഉദ്ദേശത്തോടെ സൃഷ്‌ടിക്കുന്ന വാർത്തകൾ വെള്ളം ചേർക്കാതെ വിഴുങ്ങുന്നു. കേരളത്തിൽ മാധ്യമങ്ങൾ പൊതുവിൽ ജാഗ്രത കാണിച്ചു. പ്രതിരോധത്തിൽ ജാഗ്രതയുണ്ടായി. അത് തുടരേണ്ട ഘട്ടമാണ്. അതിന് എല്ലാ മാധ്യമങ്ങളും അവർക്കുള്ള പ്രത്യേക താത്പര്യം മാറ്റിനിർത്തി നാടിന്റെ കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികളാകണം.

ഇന്ന് പ്രതിപക്ഷ നേതാവ് രോഗമുക്തി നിരക്കിൽ കേരളം പുറകിലാണെന്ന് പറഞ്ഞു. എവിടെയൊക്കെ പുറകിലാണെന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം തുടർന്നും നടക്കട്ടെ. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല. കേരളത്തിന്റെ പ്രതിരോധം താളം തെറ്റിയെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയാണ്. കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലേതിന് വ്യത്യസ്ഥമാണ്. ദേശീയ പോളിസി പ്രകാരം പത്ത് ദിവസം ആശുപത്രി വാസത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്യാം. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനത്തും ഇത് പിന്തുടരുന്നു. നാം ആദ്യം സ്വീകരിച്ച രീതി പ്രകാരം ടെസ്റ്റ് രണ്ട് തവണ നെഗറ്റീവായ ശേഷമാണ് രോഗിയെ ഡിസ്‌ചാർജ് ചെയ്‌തത്.

ഇംഗ്ലണ്ടിൽ നിന്ന് വന്ന ആറന്മുള സ്വദേശിക്ക് 22 തവണ ടെസ്റ്റ് നടത്തി. മൂന്ന് തവണ നെഗറ്റീവായ ശേഷം ഡിസ്‌ചാർജ് ചെയ്‌തു. 41 ദിവസം ആശുപത്രിയിൽ ചികിത്സിച്ചു. പത്തനംതിട്ട വടശേരിക്കരയിലെ വീട്ടമ്മ 48 ദിവസം ആശുപത്രിയിൽ ചികിത്സിച്ചു. ഇന്നലെ പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പിന്റെ പുതിയ ഗൈഡ് ലൈൻ പ്രകാരം ലക്ഷണമില്ലെങ്കിലും ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലേ ഡിസ്‌ചാർജ് അനുവദിക്കൂ. മുന്നിലാണെന്ന് കാണിക്കാൻ വേണമെങ്കിൽ കേന്ദ്രത്തിന്റെ ഡിസ്‌ചാർജ് പോളിസി പിന്തുടരാമായിരുന്നു. എന്നാൽ സുരക്ഷയും രോഗവ്യാപന സാധ്യത അടക്കാനും വേണ്ടിയാണ് നെഗറ്റീവായവരെ മാത്രം ഡിസ്‌ചാർജ് ചെയ്യുന്നത്. കണക്കുകളിൽ ഒന്നാമതെത്താനല്ല  ശാസ്ത്രീയമായി രോഗത്തെ മറികടക്കാനാണ് ശ്രമം. രോഗവ്യാപന തോത് കേരളത്തിൽ കുറവാണെന്ന് പ്രത്യേകം ഓർക്കണം. പുതിയ കേസ് റിപ്പോർട്ട് ചെയ്യാത്ത ദിവസം പോലുമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top