തിരുവനന്തപുരം > സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍. കേരളത്തിന് വേണ്ട ഏപ്രിൽ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വരുന്ന 2 മാസത്തേക്കുള്ളതും സമയബന്ധിതമായി സംഭരിക്കും. കേന്ദ്ര തീരുമാനപ്രകാരം മുൻഗണന വിഭാഗങ്ങൾക്കുള്ള അധിക ധാന്യവും സംഭരിക്കും. 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞത് വെല്ലുവിളിയാണ്. എന്നാല്‍ അത് മറികടക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം മറ്റന്നാൾ മുതല്‍ ആരംഭിക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാരിക്കും പൊതുവിതരണ കേന്ദ്രങ്ങളിലെ റേഷന്‍ വിതരണം. ഒരേ സമയം 5 പേർ മാത്രം റേഷന്‍ കടയില്‍ എത്തണം. സാമൂഹ്യ അകലം പാലിക്കണം. മുൻഗണനാ പട്ടികയിൽ ഉള്ളവർക്ക് രാവിലെ റേഷന്‍ വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് മുൻഗണന ഇതര വിഭാഗത്തിന് റേഷന്‍ വിതരണം ചെയ്യും. ഏപ്രിൽ 20ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണം പൂർത്തിയാക്കണം. അതിനു ശേഷം കേന്ദ്രം പ്രഖ്യാപിച്ച അരി വിതരണം ചെയ്യും.
റേഷൻ കാർഡ് ഇല്ലാത്തവർ ആധാർ കാർഡ് ഉപയോഗിച്ച് അരിവാങ്ങണം. കള്ള സത്യവാങ്ങ്മൂലം നൽകി റേഷൻ വാങ്ങിയാൽ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ബാധ്യത 120 കോടിയാണ്. സൗജന്യ കിറ്റ് വിതരണം 750 കോടി ബാധ്യതയും ഉണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..