20 April Saturday

മഹാരാഷ്ട്രയിലെ അനുഭവം കേരളത്തിലെ കോണ്‍ഗ്രസിന് പാഠമാവണം: ഐഎന്‍എല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കോഴിക്കോട്> ‘ഓപ്പറേഷന്‍ താമര’ എന്ന സംഘ്പരിവാര്‍ കുല്‍സിത അജണ്ടക്കു മുന്നില്‍ കീഴടങ്ങേണ്ടിവന്ന കോണ്‍ഗ്രസ് മഹരാഷ്ട്രയിലെ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, കേരളത്തില്‍ ബി.ജെ.പിക്ക് കരുത്ത് പകരുന്ന നീക്കങ്ങളില്‍നിന്ന് ഇനിയെങ്കിലും പിന്തിരിയണമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ്‌മുക്ത ഇന്ത്യക്കായി എല്ലാ വിധ കുതന്ത്രങ്ങളും നെറികേടുകളും തങ്ങള്‍ പയറ്റുമെന്ന് ബി.ജെ.പി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അതേ കോണ്‍ഗ്രസാണ് ഇവിടെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പിയുമായും മറ്റു ആത്യന്തിക ശക്തികളുമായും കൈകോര്‍ക്കുന്നതും ആര്‍.എസ്.എസ് ചെല്ലും ചെലവും നല്‍കി കൊണ്ടുനടക്കുന്ന ഒരു സ്ത്രീയിലേക്ക് സംസ്ഥാന രാഷ്ട്രീയത്തെ ചുരുട്ടിക്കെട്ടുന്നതും.

ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രാജിവെക്കുന്നതിന് തൊട്ടുമുമ്പ്, ഒൗറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേര് മാറ്റാന്‍ തീരുമാനമെടുത്തപ്പോള്‍, അതിനെ പിന്തുണക്കാനും ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ സ്വപ്നം സാക്ഷാത്കരിക്കാനും മുന്നോട്ടുവന്നതിലുടെ ഏത് വര്‍ഗീയ അജണ്ടയുമായും ഒത്തുപോകാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

‌മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത കളഞ്ഞുകുളിക്കാന്‍ എന്നുതൊട്ട് കോണ്‍ഗ്രസ് തയാറായോ അന്ന് മുതല്‍ക്കാണ് ആ പാര്‍ട്ടിയുടെ വിശ്വാസ്യതയും ജനപിന്തുണയും അലിഞ്ഞലിഞ്ഞില്ലാതായതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top