നെടുമങ്ങാട് > കഞ്ചാവുമായി കോണ്‍ഗ്രസ് നേതാവിന്റെ മകനും സംഘവും പിടിയിലായ കേസ് ഒതുക്കി തീര്‍ത്തതായി പരാതി. ആനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ആനാട് സുരേഷിന്റെ മകന്‍ വിഷ്ണു, സുഹൃത്തുക്കളായ ശ്രീകുട്ടൻ, അനന്തു എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 23ന് രാത്രി 10.20ന് ആനാട് ചന്ദ്രമംഗലത്തുനിന്നാണ് ഇവരെ പിടികൂടിയത്.
എന്നാൽ, എഫ്ഐആര്‍ പൂര്‍ത്തിയായപ്പോള്‍ കേസിൽ അനന്തുമാത്രമായി പ്രതി. മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത കാറിനെയും ഒഴിവാക്കി. നാട്ടുകാരുടെ മുന്നിൽ പൊലീസ് പ്രദർശിപ്പിച്ച കഞ്ചാവു പൊതികളുടെ എണ്ണത്തിലും കുറവുവരുത്തി. ഒരാളെ മാത്രം പ്രതിയാക്കി കോണ്‍ഗ്രസ് നേതാവിന്റെ മകനെയും ഉറ്റചങ്ങാതിയേയും കേസില്‍നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടുന്നതിനും കാര്‍ പരിശോധിക്കുന്നതിനും കഞ്ചാവു പൊതികള്‍ കണ്ടെടുക്കുന്നതിനും നാട്ടുകാര്‍ സാക്ഷികളാണ്.
കോണ്‍ഗ്രസ് നേതാക്കളും നെടുമങ്ങാട് ഡിവൈഎസ്‌പിയും സിഐയും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് സിപിഐ എം ആനാട് ലോക്കല്‍ സെക്രട്ടറി ടി പത്മകുമാര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..