23 April Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ ഹെൽപ്‌ഡെസ്‌ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട്‌ ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാനും പൊതുജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കാനുമായി താലൂക്ക്‌, വില്ലേജ്‌ അടിസ്ഥാനത്തിൽ ഹെൽപ്‌ലൈൻ ഡെസ്കുകളും ഹെൽപ്‌ലൈൻ നമ്പരുകളും തയ്യാറാക്കുന്നു. വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം സർക്കാരിന്‌ നൽകിയ റിപ്പോർട്ടിലാണ്‌ നിർദേശം.

ഓപ്പറേഷൻ സിഎംഡിആർഎഫ്‌ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. നിലവിലെ വരുമാന പരിധിയായ രണ്ടുലക്ഷം രൂപ ഉയർത്തിയാൽ കൂടുതാലാളുകൾക്ക്‌ പ്രയോജനകരമാകുമെന്നും ശുപാർശയിൽ പറയുന്നു.
വർഷത്തിൽ രണ്ടുതവണയെങ്കിലും ദുരിതാശ്വാസനിധി സംബന്ധിച്ച്‌ ജില്ലാതലത്തിൽ ഓഡിറ്റ്‌ നടത്തുകയും ഫീൽഡ്‌ ഓഫീസർമാർ റാൻഡം പരിശോധന നടത്തുകയും വേണം. ധനസഹായത്തിനുള്ള അപേക്ഷകൾ നൽകേണ്ട വിധവും അപേക്ഷയ്‌ക്കൊപ്പം വേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കുന്ന ബോർഡ്‌ വില്ലേജ്‌ ഓഫീസുകളിൽ പ്രദർശിപ്പിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുഖാന്തരമോ മന്ത്രിമാരുടെ ഓഫീസ്‌ മുഖേനയോ ലഭിക്കുന്ന അപേക്ഷകളിൽ അഞ്ച്‌ ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ്‌ ഓഫീസിൽനിന്ന്‌ കലക്ടറേറ്റിൽ റിപ്പോർട്ട്‌ നൽകണം.

ദുരിതാശ്വാസ നിധിയിൽ നിന്ന്‌ അനർഹരായവർ സഹായം തട്ടിയെടുക്കുന്നത്‌ തടയാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്‌.  അപേക്ഷയ്‌ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പരോ ബാങ്ക്‌ അക്കൗണ്ടോ നൽകണം. ഇപ്രകാരമുള്ള വിവരങ്ങളില്ലെങ്കിൽ മാത്രമേ അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ നൽകാവൂ. റേഷൻ കാർഡ്‌ നമ്പരടക്കമുള്ള വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം ഉൾക്കൊള്ളിക്കാം. വരുമാന സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ സംബന്ധിച്ചുള്ള പരിശോധനയിൽ സൂക്ഷ്‌മത പുലർത്താൻ വില്ലേജ്‌ ഓഫീസർമാരോട്‌ നിർദേശിക്കണമെന്ന ശുപാർശയുമുണ്ട്‌.  രോഗങ്ങൾ, പ്രകൃതിക്ഷോഭം എന്നിവയ്‌ക്ക്‌ ധനസഹായം അനുവദിക്കാൻ കാഠിന്യമനുസരിച്ച്‌ പരിധി നിശ്ചയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top