തേഞ്ഞിപ്പലം > സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പൂർണമായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിൽ ‘നവകേരളം യുവകേരളം’ പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള കെട്ടിടങ്ങൾ ഭിന്നശേഷിക്കാർക്ക് അപ്രാപ്യമാണ്. ഇത് മാറുകയാണ്. പുതിയ കെട്ടിടങ്ങൾ പൂർണമായും ഭിന്നശേഷി സൗഹൃദമാകും. ലാബുകളിലും ലൈബ്രറികളിലും ശുചി മുറികളിലും ഇവർക്കായി പ്രത്യേക സൗകര്യമൊരുക്കണം. ജേണലിസം കോഴ്സുകൾ കൂടുതലായി ആരംഭിക്കുന്നത് പരിഗണിക്കും. റാഗിങ്ങിനെതിരെ നിലവിലെ നിയമങ്ങള്‍തന്നെ കാര്യക്ഷമമാണ്. വിദ്യാർഥികളിൽ ജനാധിപത്യബോധം വളർത്തുകയാണ് പ്രധാനം. ഭരണഘടനാമൂല്യങ്ങൾ വെല്ലുവിളികൾ നേരിടുന്ന കാലത്ത് അവ വിദ്യാർഥികളിലെത്തിക്കാൻ നടപടിയെടുക്കും.
മാനസിക വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള കൗൺസിലിങ് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിപ്പിക്കും. ജോലിക്കൊപ്പം തൊഴിലിനും അവസരമൊരുക്കും. ഇതിനായി നിലവിലുള്ള പഠനസമയക്രമം മാറ്റും. കലാവിഷയങ്ങളുടെ പ്രശ്നം സവിശേഷമായി പഠിക്കും. കാർഷിക രംഗത്തെ ശാസ്ത്ര വിജ്ഞാനം കർഷകർക്ക് ഉപയോഗപ്പെടുത്തും. ചരിത്ര ഗവേഷണത്തിന് കൂടുതൽ സൗകര്യം പരിഗണിക്കും. ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ പരിഗണന നൽകും. യുവാക്കളുടെ കർമശേഷി നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുന്നതിന് സർക്കാർ ആരംഭിച്ച വളന്റിയർ സേനയിൽ വിദ്യാർഥിസമൂഹം പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..