20 April Saturday

സർക്കാർ സേവനങ്ങൾ കൂടുതൽ ജനോന്മുഖമാക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

തിരുവനന്തപുരം> സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ ജനോന്മുഖമാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്‌ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം വേണം. സർക്കാർ സർവീസ്‌ എന്നാൽ പൊതുജനങ്ങൾക്ക്‌ സേവനം നൽകാനുള്ള ഉപാധിയാണ്‌. ആ നിലയ്‌ക്കുള്ള മാറ്റം ഉണ്ടാകണമെന്നും സംസ്ഥാന സർക്കാരിന്റെ ഇ ഗവേണൻസ്‌ പുരസ്‌കാരങ്ങൾ വിതരണംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾക്ക്‌ മികച്ച സേവനം ലഭ്യമാക്കുന്നതിന്‌ ഒരു തടസ്സം കാലഹരണപ്പെട്ട ചട്ടങ്ങളാണ്‌. അതു പരിഹരിക്കാൻ നടപടിയാരംഭിച്ചു. ഏതെങ്കിലും ചട്ടങ്ങൾ ജനങ്ങൾക്ക്‌ വിഷമകരമാകുന്നു എന്നുകണ്ടാൽ ഉദ്യോഗസ്ഥർ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. നിലവിൽ സർക്കാരിൽനിന്നുള്ള 868 സേവനങ്ങൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്‌. 668 സേവനങ്ങൾ ലഭ്യമാക്കുന്ന എം സേവനം മൊബൈൽ ആപ്പും പുറത്തിറക്കി. ഇവയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും. എല്ലാ വിഭാഗം ജനങ്ങൾക്കും ഇ സേവനം ലഭ്യമാകണമെങ്കിൽ ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പുവരുത്തണം. അതിനാണ്‌ കെ ഫോൺ പദ്ധതി. നിലവിൽ 2013 പൊതുസ്ഥലങ്ങളിൽ വൈഫൈ സ്‌പോട്ടുകളുണ്ട്‌. 2000 സ്‌പോട്ടുകൾകൂടി സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. ഭൂരേഖകൾ കൃത്യതയോടെയും നിശ്‌ചിത സമയപരിധിക്കുള്ളിലും ലഭ്യമാക്കാൻ ഡിജിറ്റൽ റീസർവെയ്‌ക്ക്‌ തുടക്കമായതായും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ജൂറി അംഗം ഡോ. സെബാസ്‌റ്റ്യൻ പോൾ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ രാഖി രവികുമാർ, ഐഎംജി ഡയറക്ടർ കെ ജയകുമാർ, ഐടി സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ഐടി മിഷൻ ഡയറക്ടർ സ്‌നേഹിൽകുമാർ സിങ്‌ എന്നിവർ സംസാരിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top