26 April Friday

നിർബന്ധിത മതപരിവർത്തനം അടിസ്ഥാന രഹിതം; വിവാദത്തിന്‌ ചില കേന്ദ്രങ്ങളുടെ ശ്രമം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തിരുവനന്തപുരം > സംസ്ഥാനത്ത്‌ പ്രണയം നടിച്ച്‌ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്‌ മുഖ്യമന്ത്രി. നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷങ്ങൾ  മുമ്പ് കോട്ടയം സ്വദേശിനി  അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേയ്‌ക്ക് പരിവർത്തനം ചെയ്‌തത് നിർബന്ധിത മതപരിവർത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും  സുപ്രീം കോടതിയും  ആ കേസ് വിശകലനം ചെയ്‌ത് ആരോപണം വാസ്‌ത‌വ വിരുദ്ധമാണെന്നും പ്രായപൂർത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്‌ട‌പ്രകാരം മതപരിവർത്തനം ചെയ്‌തതാണെന്നുമാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ക്രിസ്‌ത്യാനികൾ ഉൾപ്പെടെയുള്ള ഇതര മതസ്ഥരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പെടുത്തി മതപരിവർത്തനം നടത്തിയ ശേഷം ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ  100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐഎസ് ആശയങ്ങളിൽ ആകൃഷ്‌ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ  കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു  ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തിൽ ജനിച്ചവരാണ്.  മറ്റുള്ള 28 പേരിൽ 5 പേർ മാത്രമാണ് മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേയ്‌ക്ക് പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സൺ എന്ന ക്രിസ്‌ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്‌ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്‌ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്‌ക്ക് പരിവർത്തനം നടത്തുകയും ഐഎസിൽ  ചേരുകയും ചെയ്‌ത‌ത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളൊന്നുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലാ ബിഷപ്പിന്റേത്‌ നിർഭാഗ്യകരമായ ഒരു പരാമർശമായിരുന്നു. അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം  നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്‌ടിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും  സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ.

നിലവിൽ ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്‌തുതയുടെ പിൻബലം ഇല്ല. കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ  വിലയിരുത്തിയാൽ  ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്‌നം ശ്രദ്ധയിൽ വന്നപ്പോൾ പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ് -ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്‌‌തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്‌ക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്.

യുവതീ യുവാക്കൾ മതതീവ്ര നിലപാടുകളിൽ ആകൃഷ്‌ട‌രായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. ഇതിനായി സ്‌റ്റേ‌റ്റ് സ്‌പെഷ്യൽ ബ്രാഞ്ച് മുൻകൈ എടുത്ത് 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടർച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട  യുവാക്കളെ ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരാൻ  കഴിഞ്ഞിട്ടുണ്ട്.  

തീവ്ര മതനിലപാടുകളിലൂടെ ഐഎസ് ആശയങ്ങളിൽ ആകൃഷ്‌ടരായി യുവാക്കൾ വഴി തെറ്റാതിരിക്കാൻ  വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതൻമാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.  ചിട്ടയായും ഫലപ്രാപ്‌‌തിയോടെയും നടത്തി വന്ന ഈ  പരിപാടികൾ കോവിഡ് പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തിവക്കേണ്ടിവന്നിട്ടുണ്ട്. അത് പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top