27 April Saturday

ഇന്ത്യ– ചൈന തർക്കം പരിഹരിക്കേണ്ടത്‌ ചർച്ചയിലൂടെ : എസ്‌ആർപി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കണ്ണൂർ> ഇന്ത്യ– ചൈന  അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്‌ സിപിഐ എമ്മിന്റെ എക്കാലത്തെയും നിലപാടെന്ന്‌  പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പറഞ്ഞു.  ഈ നിലപാട്‌  പിന്തുടർന്നാണ്‌  നേരത്തെ   കോൺഗ്രസ്‌ സർക്കാരും ഇപ്പോൾ ബിജെപി ഗവൺമെന്റും  ചൈനയുമായി ചർച്ച നടത്തുന്നത്‌.  എന്നാൽ ആണവ രാജ്യങ്ങളായ ഇന്ത്യയും  ചൈനയും  യുദ്ധം ചെയ്യണമെന്നാണ്‌  അമേരിക്ക അഗ്രഹിക്കുന്നത്‌. യുദ്ധത്തിലൂടെ ഇരു രാജ്യങ്ങളുടെയും സർവ നാശം ആഗ്രഹിക്കുന്ന  അമേരിക്കക്ക്‌ ഒപ്പമാണോ  കോൺഗ്രസും  ബിജെപിയുമെന്ന്‌ വ്യക്തമാക്കണമെന്ന്‌ എസ്‌ആർപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്‌ആർപി ചൈനയെ പ്രകീർത്തിച്ചുവെന്നാണ്‌ ചില മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും കോൺഗ്രസും പ്രചരിപ്പിക്കുന്നത്‌. ഇക്കാര്യത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ്‌ആർപിക്കും  രണ്ട്‌ നിലപാടാണെന്ന ആരോപണവുമുണ്ടായി. പാർടി സമ്മേളനങ്ങളിൽ  ആഗോള സ്ഥിതി വിലയിരിത്തുമ്പോൾ സോഷ്യലിസ്‌റ്റ്‌ രാജ്യങ്ങളുടെ മുന്നേറ്റം പറഞ്ഞിരുന്നു. ചൈനയുടെ വളർച്ചയിൽ നിന്ന്‌ ഇന്ത്യ പാഠം ഉൾക്കൊള്ളണമെന്ന്‌ സൂചിപ്പിച്ചിരുന്നു.  ലോകത്ത്‌ ദാരിദ്ര നിർമാർജനത്തിൽ ചൈനയുടെ പങ്ക്‌ 70 ശതമാനമാണെന്നും പട്ടിണിക്കാരിൽ 60 ശതമാനവും ഇന്ത്യയിലുമാണെന്ന  ലോക ബാങ്ക്‌ റിപ്പോർട്ട്‌  പരാമർശിച്ചിരുന്നു. 

1999ൽ ലോകത്തിലെ ഏറ്റവും വലിയ കടക്കാരായിരുന്നു ചൈന. എന്നാൽ 2019ൽ   വികസിത രാജ്യങ്ങൾക്ക്‌ ഏറ്റവും കൂടുതൽ വായ്‌പ നൽകുന്ന രാജ്യമായി ചൈന കരുത്താർജിച്ചു. ഇത്‌ തങ്ങളുടെ   മേധാവിത്വത്തിന്‌ വെല്ലുവിളിയാവുമെന്ന  ആശങ്ക  അമേരിക്കക്കുണ്ട്‌. ചൈനയെ  പോലെ  ഇന്ത്യയ്‌ക്ക്‌ വളരാൻ കഴിയുന്നില്ലെന്ന്‌  ഓർമിപ്പിച്ചിരുന്നു . ഇതേ നിലപാടാണ്‌  പിണറായി വിജയനും സമ്മേളനങ്ങളിൽ വിശദീകരിച്ചത്‌. ഇക്കാര്യത്തിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല.  കൂടിയാലോചനകളിലൂടെ  ദീർഘകാലമായുള്ള ഇന്ത്യ–- ചൈന തർക്കം പരിഹരിക്കണമെന്ന നിലപാട്‌ ആവർത്തിക്കുകയായിരുന്നു. 

സാമ്പത്തിക വളർച്ചയുടെ ഭാഗമായി ചൈനയിൽ ചില സമ്പന്ന വിഭാഗങ്ങൾ ഉയർന്നതും അഴിമതി വളർന്നതും  വിമർശനമായി ഉന്നയിച്ചിരുന്നു.  ഇത്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി തന്നെ ചൂണ്ടിക്കാട്ടിയതാണ്‌.  
അമേരിക്കക്ക്‌ ചൈന വെല്ലുവിളി ഉയർത്തുന്നതിലാണ്‌  കോൺഗ്രസ്‌ നേതാവ്‌ കെ സി വേണുഗോപാലിന്‌ ആശങ്ക.  കടുത്ത അമേരിക്കൻ പക്ഷപാതിത്വമാണ്‌ കെ സി വേണുഗോപാലിന്റേത്‌. ഇന്ത്യയുടെയും  ചൈനയുടെയും അതിർത്തി ഇതുവരെ നിശ്‌ചിക്കപ്പെട്ടിട്ടില്ല. ഇത്‌ പരിഹരിക്കാൻ  യുദ്ധം വേണമെന്ന നിലപാടാണ്‌  കെ സി വേണുഗോപാലിനെന്നും എസ്‌ആർപി പറഞ്ഞു.  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി  എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top