20 April Saturday

ചന്ദ്രബോസ് വധം: ശിക്ഷ റദ്ദാക്കണമെന്ന പ്രതി നിഷാമിന്റെ ഹർജി ഹെെക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022

പ്രതി നിഷാം

കൊച്ചി> തൃശുർ ശോഭാ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വ്യവസായി  മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിന്റെ  ആവശ്യവും ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.  ചന്ദ്രബോസിനെ കൊല്ലാൻ നിഷാം  ഉപയോഗിച്ച ആഡംബര കാറായ ഹമ്മർ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൻ്റെ ഉടമ നൽകിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.   ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകളില്‍ വിധി പറഞ്ഞത്.

ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹര്‍ജിയിൽ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കി തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേരള ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയിരുന്നു.2015 ജനുവരി 29 നാണ്  ശോഭ സിറ്റിയിലെ ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കാർ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.പുലർച്ചെ 3.15 ഓടെ ഫ്ലാറ്റിലെത്തിയ നിഷാമിന് ഗേറ്റ് തുറന്ന് നൽകാൻ വൈകിയതിന്‍റെ വിരോധത്തിലായിരുന്നു കൊലപാതകം. ജീവപര്യന്തവും മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവ് ശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. 80.3 ലക്ഷം പിഴയും വിധിച്ചിരുന്നു. പിഴശിക്ഷയിൽ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top