24 April Wednesday

"ചത്തില്ലേ, പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം'; കിഷോർ നാട്ടിലെത്തിയത്‌ ലക്ഷ്‌മി മരിക്കുമെന്ന്‌ ഉറപ്പിച്ച്‌

സ്വന്തം ലേഖികUpdated: Monday Sep 26, 2022

കിഷോറിന്റെയും ലക്ഷ്‌മിയുടെയും വിവാഹചിത്രം

കൊല്ലം > "ഞാൻ നാട്ടിൽ എത്തുമ്പോൾ കൂടും കുടുക്കയും എടുത്ത് പൊയ്ക്കോണം'. നാട്ടിൽ എത്തുന്നതിനു രണ്ടുദിവസം മുമ്പ് കിഷോർ ലക്ഷ്‌മിയോട് പറഞ്ഞ വാക്കുകളാണിത്. പിന്നാലെ ഫോണിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്‌തു. വീട്ടിലെത്തിയ ശേഷം ഭാര്യയെ കാണാൻ തയ്യാറാകാതിരുന്ന ഇയാൾക്ക് ലക്ഷ്‌മി മരിച്ചിരിക്കുമെന്ന്‌ ഉറപ്പായിരുന്നു.

മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഭാര്യയെ കാണാനോ മുറി തുറക്കാനോ തയ്യാറാകാതിരുന്നത്‌ ദുരൂഹത വർധിപ്പിച്ചു. "ലക്ഷ്‌മിയുടെ അമ്മ എത്തി കതക്‌ തുറന്നാൽ തനിക്ക് പ്രശ്‌നമുണ്ടാകില്ലെന്ന അതിബുദ്ധിയാണ് ഇയാൾ കാട്ടിയത്'. അന്വേഷണ ഉദ്യോഗസ്ഥനായ ചടയമംഗലം എസ്എച്ചഒ വി ബിജു പറഞ്ഞു. കിഷോറിന്റെ അമ്മ, ഇവരുടെ സഹോദരി, കിഷോറിന്റെ അച്ഛന്റെ സഹോദരി എന്നിവർക്കൊപ്പമാണ് ലക്ഷ്‌മി താമസിച്ചിരുന്നത്. ഇവരോടൊപ്പം ചേർന്ന് കിഷോർ ലക്ഷ്‌മിയെ ഒറ്റപ്പെടുത്തുകയായിരുന്നു. ലക്ഷ്‌മിയോട്‌ സഹകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല.

നിന്റെ 10 തുള്ളി കണ്ണീര്‍ വീഴും

കിഷോറിന്റെ വീട്ടുകാരുമായി ഒത്തുപോകാൻ പലപ്പോഴും ലക്ഷ്‌മിക്ക്‌ ബുദ്ധിമുട്ട്‌ നേരിട്ടിരുന്നു. ഇതിനെച്ചൊല്ലി കിഷോർ നിരന്തരം വഴക്കിട്ടിരുന്നതായി ലക്ഷ്‌മിയുടെ അമ്മ പറഞ്ഞു. "അഞ്ചാം ഓണത്തിനാണ്‌ അടൂരിൽനിന്ന്‌ അവൾ ചടയമംഗലത്തെ വീട്ടിലേക്കു വന്നത്‌. അന്ന്‌ കിഷോറിന്റെ അമ്മയുടെ സഹോദരിയുടെ മകൾക്ക്‌ വിരുന്ന്‌ നൽകണമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ, പനി കാരണം പാചകം തുടങ്ങാൻ വൈകി.

ഇതിന്റെ പേരിൽ വീട്ടിലുള്ളവർ കുറ്റപ്പെടുത്തി. സഹോദരിയുടെ ഒരു തുള്ളി കണ്ണീർ വീണാൽ നിന്റെ പത്തുതുള്ളി കണ്ണീര്‍ വീഴുമെന്ന്‌ പറഞ്ഞ്‌ കിഷോർ ശകാരിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുന്നതിന് കിഷോർ വരുന്ന ദിവസം എത്താമെന്ന്‌ മകളോട് പറഞ്ഞിരുന്നു. എന്നാൽ, അവരെല്ലാംകൂടി അമ്മയെ വളഞ്ഞിട്ട്‌ ആക്രമിക്കുമെന്നും അതിനാൽ പിന്നീട്‌ വന്നാൽ മതിയെന്നും ലക്ഷ്‌മി പറഞ്ഞു'.

ചത്തില്ലേ, പിന്നെയെന്തിന്‌ ആശുപത്രിയിലാക്കണം

അവൾ മരിക്കുന്നെങ്കിൽ മരിച്ചോട്ടെ എന്ന നിലപാടിലായിരുന്നു കിഷോറും ബന്ധുക്കളുമെന്ന്‌ അമ്മ രമ പൊലീസിന്‌ മൊഴി നൽകിയിരുന്നു. ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടപ്പോൾ മരിച്ചില്ലേ പിന്നെയെന്തിന്‌ കൊണ്ടുപോകണമെന്നായിരുന്നു  കിഷോറിന്റെ ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top