കാസർകോട്
കേന്ദ്ര സർവകലാശാലാ ആ സ്ഥാനത്ത് വനിതാദിന പരിപാടിക്ക് അതിഥിയായെത്തിയ ആർഎസ്എസ് നേതാവ് ഗുന്ത ലക്ഷ്മണിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വൻ വിദ്യാർഥി പ്രതിഷേധം. ചൊവ്വാഴ്‌ച രാവിലെ ക്യാമ്പസിൽ നടന്ന പരിപാടിയിൽ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് പുറത്തേക്ക് നീക്കി. തുടർന്നും വിദ്യാർഥികൾ ഗുന്ത ലക്ഷ്മണിന്റെ പ്രസംഗത്തിലുടനീളം പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
ചൊവ്വ പുലർച്ചെ നാലിന് ക്യാമ്പസിലെത്തിയ എബിവിപി അഖിലേന്ത്യാ ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറിയായിരുന്ന ഗുന്ത ലക്ഷ്മണിനെ വൻ പൊലീസ് സന്നാഹത്തിലാണ് പരിപാടിക്കെത്തിച്ചത്. ഇദ്ദേഹത്തെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ പോഷകസംഘടനയായ അഖിൽ ഭാരതീയ രാഷ്ട്രീയ ശിക്ഷൺ മണ്ഡലിന്റെ പ്രതിനിധികൂടിയാണ് ഗുന്ത ലക്ഷ്‌മൺ. ജെഎൻയു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ പണ്ഡിറ്റും മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വർലുവാണ് ദിനാചരണം ഉദ്‌ഘാടനംചെയ്‌തത്. മറ്റു രാഷ്ട്രീയ പാർടികൾക്കും ജനപ്രതിനിധികൾക്കും വിലക്കേർപ്പെടുത്തുന്ന സർവകലാശാലയിൽ സംഘപരിവാർ നേതാക്കളെ ആനയിച്ചുകൊണ്ടുവരുന്നത് കാവിവൽക്കരണത്തിന്റെ ഭാഗമാണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..