06 May Monday
തനത്‌ നികുതിയിൽ റെക്കോഡ്‌ വർധന , റവന്യു, ധന കമ്മികൾ കുത്തനെ താഴ്‌ന്നു

തനത്‌ വരുമാനത്തിൽ 
കുതിപ്പ്‌ , നികുതിയേതര വരുമാനവും ഉയർന്നു,‍ റവന്യുച്ചെലവും കടവും കുറഞ്ഞു ; സിഎജിയുടെ അന്തിമ കണക്കുകളായി

ജി രാജേഷ്‌കുമാർUpdated: Monday May 8, 2023


തിരുവനന്തപുരം
കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയർന്നതായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി). റവന്യുച്ചെലവ്‌ ഗണ്യമായി കുറച്ചു. കടമെടുപ്പിൽ വലിയ നിയന്ത്രണം കൊണ്ടുവരാനായി. ധനക്കമ്മിയും റവന്യു കമ്മിയും കുത്തനെ താഴ്‌ന്നു. സിഎജി പുറത്തുവിട്ട കണക്കുകൾ കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങൾ ശരിയായ പാതയിലാണെന്ന്‌ വ്യക്തമാക്കുന്നു.കഴിഞ്ഞവർഷം ബജറ്റിൽ പ്രഖ്യാപിച്ച തനത്‌ വരുമാന ലക്ഷ്യം കൈവരിച്ചു. അരനൂറ്റാണ്ടിലെ മികച്ച നേട്ടമാണിത്‌. 1,34,098 കോടി രൂപ ലക്ഷ്യമിട്ടതിൽ 1,32,537 കോടിയും സമാഹരിച്ചു. 1571 കോടിയുടെമാത്രം കുറവ്‌. നേട്ടം 99 ശതമാനം. മുൻവർഷം 89. നികുതിയിൽ ലക്ഷ്യമിട്ട 91,818 കോടിയിൽ 90,230 കോടി ലഭിച്ചു. 98 ശതമാനം. മുൻവർഷം 90.

സംസ്ഥാനത്തിന്‌ പൂർണ നിയന്ത്രണമുള്ള സ്‌റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്‌, ഭൂനികുതി, വിൽപ്പന നികുതി, എക്‌സൈസ്‌ നികുതി എന്നിവയെല്ലാം മുന്നേറി. സ്‌റ്റാമ്പ്‌ ഡ്യൂട്ടിയിൽ 133 ശതമാനമാണ്‌ വർധന. 4687 കോടി ലക്ഷ്യമിട്ട്‌ 6217 കോടി സമാഹരിച്ചു. ഭൂനികുതി 510 കോടി കണക്കാക്കിയതിൽ 210 കോടി അധികം ലഭിച്ചു. 141 ശതമാനം നേട്ടം. വിൽപ്പന നികുതി സമാഹരണം 108 ശതമാനത്തിലെത്തി. മുൻവർഷം 97 ശതമാനവും. 24,965 കോടി ലക്ഷ്യമിട്ടപ്പോൾ 26,913 കോടി സമാഹരിച്ചു. എക്‌സൈസ്‌ നികുതി നേട്ടം 108 ശതമാനമാണ്‌.  ലക്ഷ്യമിട്ടത്‌ 2653 കോടി. സമാഹരിച്ചത്‌ 2876 കോടി. മറ്റ്‌ നികുതികളിലും തീരുവകളിലും 130 ശതമാനമാണ്‌ നേട്ടം. 5798 കോടി ലഭിച്ചു. ലക്ഷ്യമിട്ടത്‌ 4462 കോടിയും.ബജറ്റ്‌ ലക്ഷ്യത്തിന്റെ 110 ശതമാനമാണ്‌ കഴിഞ്ഞവർഷം കേന്ദ്ര നികുതിവിഹിതം ലഭിച്ചത്‌. മുൻവർഷം 150 ശതമാനവും. കേന്ദ്രസഹായങ്ങളിൽ 3225 കോടി കുറഞ്ഞു. 30,510 കോടി പ്രതീക്ഷിച്ചിടത്ത്‌ കിട്ടിയത്‌ 27,285 കോടി. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ 128 ശതമാനമാണ്‌ നേട്ടം. ലക്ഷ്യം 11,770 കോടി. സമാഹരിച്ചത്‌ 15,021 കോടി.

ജിഎസ്‌ടിയിൽ കേന്ദ്ര 
ഇടപെടൽ തിരിച്ചടി
ജിഎസ്‌ടിയിൽ 42,637 കോടി ലക്ഷ്യമിട്ടെങ്കിലും ലഭിച്ചത്‌ 34,642 കോടി. 7995 കോടി കുറഞ്ഞു. നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതാണ്‌ കാരണമെന്ന്‌ വ്യക്തം. മൊത്തം വരുമാനത്തിൽ മുൻവർഷത്തേക്കാൾ 10 ശതമാനം വളർച്ചനേടി. കഴിഞ്ഞവർഷം 81 ശതമാനം സമാഹരിച്ചപ്പോൾ 2021–-22ൽ 71 ആയിരുന്നു.

റവന്യുച്ചെലവ്‌ നാലിലൊന്ന്‌ കുറഞ്ഞു
റവന്യു, ധന കമ്മികൾ കുത്തനെ കുറയ്‌ക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന്‌ കഴിഞ്ഞു. ബജറ്റിലെ മതിപ്പുചെലവ്‌ 1,68,522 കോടിയാണ്‌. യഥാർഥചെലവ്‌ 1,39,360 കോടിയും. 29,162 കോടി (27 ശതമാനം) കുറയ്‌ക്കാനായി. ശമ്പളവും പെൻഷനും പലിശയും സബ്‌സിഡിയും ഒഴികെയുള്ള റവന്യുച്ചെലവുകളിൽ നാലിലൊന്ന്‌ ലാഭിച്ചു. 69,148 കോടി പ്രതീക്ഷിച്ചു. 50,464 കോടിയിൽ നിർത്തി.

റവന്യു കമ്മി കുത്തനെ താഴ്‌ന്നു. 32,424 കോടിയാണ്‌ ബജറ്റിൽ പ്രതീക്ഷിച്ചതെങ്കിൽ അന്തിമ കണക്കിൽ 6823 കോടി മാത്രം. 20 ശതമാനത്തിൽ ഒതുങ്ങി. മുൻവർഷം 26,582 കോടിയായിരുന്നു. 83 ശതമാനം. ധനകമ്മിയിൽ 32,447 കോടി കുറച്ചു. പ്രതീക്ഷിച്ചത്‌ 55,120 കോടി. എജിയുടെ കണക്കിൽ 22,673 കോടി–- 41 ശതമാനം. മുൻവർഷം 42,786 കോടിയായിരുന്നു–- 82 ശതമാനം. പ്രാഥമിക കമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ ആറു ശതമാനത്തിൽ ഒതുങ്ങി. 832 കോടി. കഴിഞ്ഞവർഷം ഇത്‌ 80 ആയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top