കൽപ്പറ്റ
എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് ബിജെപി കോഴ നൽകിയ കേസിൽ, തെളിവായ ഫോൺ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേതുതന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഫോറൻസിക് ലാബിലെ പരിശോധനാ ഫലം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.
ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോൺ സംഭാഷണമാണ് പരിശോധിച്ചത്. പ്രസീത പുറത്തുവിട്ട സംഭാഷണം തന്റേതല്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. തുടർന്ന് ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദസാമ്പിൾ പരിശോധിക്കാൻ ഉത്തരവിട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് ബിജെപി നേതാക്കൾ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. 10 ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടും 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്‌റ്റേയിൽ ബിജെപി നേതാവ് പ്രശാന്ത് മലവയലും നൽകിയെന്നായിരുന്നു പരാതി. കേസിൽ സുരേന്ദ്രനും ജാനുവും ഒന്നും രണ്ടും പ്രശാന്ത് മലവയൽ മൂന്നാം പ്രതിയുമാണ്.
ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത 14 ഉപകരണങ്ങളുടെയും പരിശോധനാ റിപ്പോർട്ട് ഫോറൻസിക് വിഭാഗം കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..