23 April Tuesday

മോദിയുടെ വിദ്വേഷ ബുൾഡോസറിനെതിരെ ഒന്നിക്കണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

തൃശൂരിൽ കോസ്‌റ്റ്‌ ഫോർഡിന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 
ഇ എം എസ്‌ സ്മൃതി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ
നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം മോദിയുടെ വർഗീയ, വിദ്വേഷ ബുൾഡോസറിനെ തടയിടാൻ   തൊഴിലാളികളും ബഹുജനങ്ങളും ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  പറഞ്ഞു. ഇതിനെതിരായി രാഷ്‌ട്രീയ ബദലുകൾ ഉയരണം. കേരളം മികച്ച ബദലാണ്‌.  തൃശൂരിൽ ഇ എം എസ്‌ സ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരങ്ങൾ ഉയരുമ്പോൾ  വംശീയത, വർഗീയ വിഭജനം, വിദ്വേഷം എന്നീ  കാർഡുകളിറക്കി  ഭിന്നിപ്പിക്കും. പലപ്പോഴും പ്രധാനമന്ത്രി  മൗനംപാലിക്കും. ചിലപ്പോൾ ആസൂത്രിതമായി ആളിക്കത്തിച്ച്‌ മുതലെടുക്കും. സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയായി ഇന്ത്യ ചുരുങ്ങിയതോടെ അയൽബന്ധം താറുമാറായി.

നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്ത്‌  കോർപറേറ്റുകളും ഭരണാധികാരികളും കൈകോർക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ സർക്കാർ അവസരം ഒരുക്കുന്നു. കയറ്റുമതിയും  ഇറക്കുമതിയും അവരാണ്‌ നിയന്ത്രിക്കുന്നത്‌. കൽക്കരി ഇറക്കുമതിയിൽ അദാനിയുടെ ഇടപെടൽ പ്രകടമായി. കോവിഡ്‌ കാലത്ത്‌ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളെല്ലാം കോർപറേറ്റുകൾക്ക്‌ അനുകൂലമായിരുന്നു.   

തൊഴിലാളികളുടെ ചെറുത്തുനിൽപ്പും ഐക്യവും രാഷ്‌ട്രീയ സമരങ്ങളായി വളരുന്നത്‌ തടയിടാൻ കോർപറേറ്റുകൾ ശ്രമിക്കും. അതിന്‌ വംശീയതയും അപരനാമവുമെല്ലാം പ്രയോഗിക്കും. തെരഞ്ഞെടുപ്പുകളിൽ    വർഗീയ ധ്രുവീകരണം വഴിയാണ്‌ മോദിക്ക്‌ ജയിക്കാനായത്. യുഎപിഎ കേസുകൾ 76 ശതമാനം വർധിപ്പിച്ചു. ശിക്ഷാനിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഭരണഘടന സൃഷ്ടിച്ച നിയമങ്ങൾ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. സംസ്ഥാനങ്ങളുടെയും സാമ്പത്തികം വെട്ടിക്കുറയ്ക്കുന്നു. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ എതിർ രാഷ്ട്രീയകക്ഷി നേതാക്കളെ വേട്ടയാടുകയാണെന്നും യെച്ചൂരി പറഞ്ഞു.

‘നവഉദാരവൽക്കരണത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ: പ്രതിരോധവും കേരള ബദലുകളും’ എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാറിൽ കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top