ന്യൂഡൽഹി
സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. വിധി ജനജീവിതത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി. കേന്ദ്ര സർക്കാരിനു പുറമെ വനഭൂമി കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളെയും കേരളം എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്. ഈ വിഷയത്തിൽ ഇതര സംസ്ഥാനങ്ങളുടെ നിലപാടുകൂടി സുപ്രീംകോടതി തേടണമെന്നതിനാലാണ് ഇത്.
ഹർജിയിൽ തുറന്ന കോടതിയിൽ വാദംകേൾക്കണമെന്ന പ്രത്യേക അപേക്ഷയും കേരളം ഫയൽ ചെയ്‌തു. കേരളം സുപ്രീംകോടതിയിൽ എത്തിയാൽ പിന്തുണയ്‌ക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്ന് കേന്ദ്ര വനംമന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർതന്നെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി ഭൂപേന്ദ്രയാദവും പ്രസ്‌താവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, കേരളം സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പുമായി വിശദമായ ചർച്ചയ്‌ക്കുശേഷമാണ് പുനഃപരിശോധനാ ഹർജി തയ്യാറാക്കിയത്. സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ശങ്കറാണ് ഹർജി ഫയൽ ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..