നെടുമ്പാശേരി
അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിൽ ബോംബെന്ന് തർക്കുത്തരം പറഞ്ഞയാളെ യാത്ര തടഞ്ഞ് പൊലീസിനു കൈമാറി. എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ഓസ്ട്രേലിയയ്ക്ക് പോകാനെത്തിയ മാമ്മൻ ജോസഫാണ് (63) പരിശോധനയ്‌ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായത്. ഓസ്ട്രേലിയയിലുള്ള മകളുടെ അടുത്തേയ്‌ക്ക് പോവാൻ ഭാര്യയുമൊത്താണ് മാമ്മൻ ജോസഫ് എത്തിയത്. എറണാകുളം മുരിക്കുംപാടം സ്വദേശികളാണ്.
സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ച് ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകി.
സുരക്ഷാസേന ദമ്പതികളുടെ ബാഗേജ് വിശദമായി പരിശോധിച്ചു. ദേഹപരിശോധനയും നടത്തി. ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയതിന് മാമ്മൻ ജോസഫിനെ യാത്ര ചെയ്യുന്നതിൽനിന്ന് വിലക്കി പൊലീസിന് കൈമാറുകയായിരുന്നു.
ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് ഇരുവരും യാത്രയ്‌ക്ക് ഒരുങ്ങിയത്. നെടുമ്പാശേരി പൊലീസ് കേസെടുത്ത് ദമ്പതികളെ വിട്ടയച്ചു. വിശദമായ അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..