തൃശൂർ
തൃശൂരിൽ സഹകരണ മേഖലയിലേക്ക് ഇഡി കടന്നുകയറിയത് ബിജെപി നേതാക്കളുടെ നിർദേശ പ്രകാരമാണെന്ന സംശയം കൂടുതൽ ബലപ്പെടുന്നു. തൃശൂർ പാർലമെന്റ് സീറ്റിൽ നോട്ടമിട്ടിരിക്കുന്ന സുരേഷ് ഗോപിക്കുവേണ്ടിയാണ് റെയ്‌ഡ് നാടകവും പുകമറ സൃഷ്‌ടിക്കലും. തൃശൂരിലെ സഹകരണ മേഖലയിലേക്ക് കടന്നുകയറി വിവാദങ്ങളുണ്ടാക്കി അതുവഴി സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിർത്തുകയാണ് ലക്ഷ്യം. അതിന്റെ തുടർപ്രകടനമാണ് സുരേഷ് ഗോപിയുടെ പദയാത്ര പ്രഖ്യാപനം. ‘സഹകരണ അഴിമതി’ക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂരിൽനിന്ന് തൃശൂരിലേക്കാണ് സുരേഷ് ഗോപിയുടെ പദയാത്ര. ഈ തീരുമാനം പെട്ടെന്ന് എടുത്തതല്ല.
ആഗസ്‌ത് 22 ന് ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ ചേർന്നപ്പോൾ അതിനുള്ള നിലമൊരുക്കൽ തുടങ്ങി. അഴിമതി ആരോപണങ്ങൾ ബിജെപി നേരിട്ട് ഉന്നയിച്ചാൽ അതിന് വിശ്വാസ്യത കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് നേതാവിനെ കൂട്ടുപിടിച്ചത്. അന്നുമുതൽ ഒരു മാസക്കാലമായി തുടരുന്ന റെയ്‌ഡും ഭീകരാന്തരീക്ഷം സൃഷ്ടിക്കലും സിപിഐ എമ്മിനെ ലക്ഷ്യമിട്ടായിരുന്നു. ഈ മാസം 16 ന് വീണ്ടും സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ ചേരുമ്പോഴേക്കും ഏതെങ്കിലും സിപിഐ എം നേതാവിനെ പ്രതിപ്പട്ടികയിൽ ചേർക്കാനും അതിന്റെ പേരിൽ സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇഡിയുടെ റെയ്‌ഡിൽ ഒരു നേതാവിനേയും കുടുക്കാനുള്ള തെളിവ് കിട്ടിയില്ല.
എന്നാൽ, സുരേഷ് ഗോപിയുടെ പദയാത്രയ്‌ക്കുമുമ്പ് സഹകരണ ബാങ്കുകളിൽ വ്യാപകമായി റെയ്‌ഡ് നടത്തി.
അതും ഏശാതെവന്നപ്പോൾ കോൺഗ്രസിനെക്കൊണ്ട് സമരം നടത്തിച്ച് തൃശൂർ ബിജെപിക്ക് വഴങ്ങുമെന്നുവരെ പ്രഖ്യാപിക്കാനും നോക്കി. ഈ ഡീലിന്റെ അടിസ്ഥാനത്തിലാണ് എഐസിസി അംഗം അനിൽ അക്കര, തൃശൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന യുഡിഎഫ് മാർച്ചിൽ തൃശൂരും തിരുവനന്തപുരവും ബിജെപി ജയിക്കുമെന്നുവരെ പ്രഖ്യാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..