24 April Wednesday

ബിജെപി നേതൃത്വം കൈവിട്ടു; പന്തളത്ത്‌ നഗരസഭാധ്യക്ഷ പുറത്തേക്ക്‌

സ്വന്തം ലേഖകൻUpdated: Sunday Aug 7, 2022
പന്തളം > പന്തളം നഗരസഭയിൽ അസഭ്യ വാക്കുകൾ ഉപയോഗിച്ച്  ഭരണസമിതിലെ തന്നെ ഒരു കൗൺസിലറെ അപമാനിച്ച നഗരസഭാഅധ്യക്ഷയെ മാറ്റാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന.  ബിജെപി പാർലമെന്ററി പാർടി ലീഡറെയും മാറ്റും.  വിഭാഗിയത രൂക്ഷമായ ഭരണ സമിതിയിൽ നഗരസഭ അധ്യക്ഷ സുശീല സന്തോഷും, കൗൺസിലർ കെ വി പ്രഭയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അധ്യക്ഷയ്ക്കെതിരെ കടുത്ത കുറ്റങ്ങളാണ് ബിജെപി ജില്ലാ, - സംസ്ഥാന നേതൃത്വം കാണുന്നത്. നാടിനും പാർട്ടിക്കും  മുഴുവൻ അപമാനമായി നടത്തിയ തെറിയഭിഷേകം സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതാണ്‌  ബിജെപി നേതൃത്വത്തെ  നടപടിയെടുക്കാൻ നിർബന്ധിതരാക്കിയത്‌.
 
പന്തളം പോലെയുള്ള ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല   പ്രശ്‌നം എന്നതാണ് സംസ്ഥാന നേതൃത്വം  വിലയിരുത്തുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് സാധൂകരിക്കാൻ അധ്യക്ഷ ശ്രമിച്ചെങ്കിലും വീഡിയോയിൽ ഒന്നിലേറെത്തവണ അസഭ്യം ആവർത്തിക്കുന്നത് ന്യായീകരിക്കാനാവില്ല.  ബിജെപി ജില്ലാ സെക്രട്ടറിയും, ഭരണ സമിതിയിലെ പാർലമെന്ററി പാർടി ലീഡറും സീനിയറുമായ കെ വി പ്രഭയെ മറ്റുളള കൗൺസിലർമാരുടെ സാന്നിധ്യത്തിൽ അപമാനിച്ചു എന്നതും പ്രശ്‌നം രൂക്ഷമാക്കി.  സംസ്ഥാന നേതൃത്വത്തെപ്പോലും ധിക്കരിച്ച സുശീല സന്തോഷിന്റെ നിലാപാടും നേതൃത്വത്തെ ഞെട്ടിച്ചു.
 
പന്തളം നഗരസഭയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ സംസ്ഥാന നേതൃത്വത്തെയും അധ്യക്ഷ വെട്ടിലാക്കി. കെ വി പ്രഭ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇട്ട് അപമാനിച്ചു എന്ന് ആരോപിച്ച അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത് പാർടിയോട് ആലോചിച്ച് നടപടികൾ ആലോചിക്കുമെന്നായിരുന്നു. എന്നാൽ പാർടി ചർച്ചയ്ക്ക് വിളിച്ചിട്ട് പോകാതെ ധിക്കരിക്കുകയും ഒപ്പമുള്ള കൗൺസിലർമാരെയും പങ്കെടുപ്പിക്കാതെ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിച്ചെന്ന ധാരണ സംസ്ഥാന നേതൃത്വത്തിനുണ്ട്. കെ വി പ്രഭയും ഒപ്പമുള്ളവരും യോഗത്തിൽ പങ്കെടുത്ത് അവരുടെ ഭാഗം ന്യായീകരിക്കുകയും ചെയ്‌തു.  വിഭാഗീയതുടെ പേരിൽ കെ വി പ്രഭയ്ക്ക് പാർലമെന്ററി നേതൃത്വം നഷ്‌ടമായേക്കും.
 
ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആധ്യക്ഷയും, അവരുടെ പക്ഷത്തുള്ള കൗൺസിലർമാരും ചർച്ചയ്ക്ക് പോവാഞ്ഞത്. കെ വി പ്രഭയുടെ ഒപ്പമുളള കൗൺസിലർമാരെയും ചില സംഘപരിവാർ നേതാക്കൾ വിലക്കാൻ ശ്രമിച്ചിരുന്നു.  പന്തളം ഭരണ സമിതിയെ നിയന്ത്രിക്കുന്ന സംഘപരിവാറിലെ ചിലർ ആണെന്നാണ് ബിജെപി നേതാക്കളുടെ പരാതി. അതിനിടെ പന്തളത്തെ ബിജെപി നേതൃത്വത്തെ അഴിച്ച് പണിയാൻ സംഘപരിവാറിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അയ്യപ്പന്റെ പേരിൽ തെരഞ്ഞെടുപ്പിനെ നേരിട്ട്  പന്തളം  പോലുള്ള ഒരു നഗരസഭയിൽ ഭരണത്തിലേറിയ ശേഷം പന്തളത്തെ കാര്യം  ചില സംഘപരിവാർ ഗ്രൂപ്പു മേലാളൻമാർ തീരുമാനിച്ചാൽ മതിയൊ എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. അടുത്തുതന്നെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ പന്തളത്തെ നേതൃമാറ്റമായിരിക്കും മുഖ്യചർച്ചാ വിഷയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top