കൊല്ലം
ഗ്രൂപ്പിസം നിയന്ത്രിക്കാനാകാത്ത ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ഭാരവാഹി യോഗത്തിൽ രൂക്ഷവിമർശമുയർത്തി സുരേന്ദ്രൻ വിരുദ്ധർ. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ നേതൃത്വത്തിന് കഴിയുന്നില്ല. കേരളത്തിൽ കോൺഗ്രസിനൊപ്പംപോലും എത്താനാകാത്തത് പിടിപ്പുകേടാണ്. ഒപ്പം നിൽക്കുന്നവർക്ക് പിരിവ് നടത്താൻ സൗകര്യമൊരുക്കുന്നതു മാത്രമായി പ്രവർത്തനമെന്നും കൊല്ലത്ത് ചേർന്ന യോഗത്തിൽ വിമർശമുയർന്നു.
ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്‌ണദാസും നിലവിലെ നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും യോഗത്തിൽനിന്ന് വിട്ടുനിന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവർ പങ്കെടുത്തു.
കൊല്ലത്ത് നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ രൂപീകരിച്ച അടൽജി ഫൗണ്ടേഷനെതിരെ ഔദ്യോഗികപക്ഷത്തെ അംഗങ്ങൾതന്നെ രംഗത്തെത്തി. ഒരു ജില്ലയും നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ല. ആരോട് പരാതി പറയണമെന്ന് പ്രവർത്തകർക്ക് അറിയില്ല. കാസർകോട്ടും പത്തനംതിട്ടയിലും പരസ്യപ്രതിഷേധം നടത്തിയവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ചിട്ട് എന്തെങ്കിലും ഇടപെടൽ നടത്താൻ കഴിഞ്ഞോ എന്നും ചോദ്യമുയർന്നു.
സംസ്ഥാന പ്രസിഡന്റിന്റെ ശുപാർശയിൽ ഡൽഹിയിൽ ചിലർക്കുമാത്രം കാര്യസാധ്യമുണ്ടാകുന്നു. തീവ്രഹിന്ദുത്വത്തിലേക്ക് പോകണമെന്ന നിലപാട് ഭാരവാഹി യോഗത്തിൽ കെ സുരേന്ദ്രൻ ആവർത്തിച്ചു. ഇതേച്ചൊല്ലിയും യോഗത്തിൽ ഭിന്നതയുണ്ടായി. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് ഹരി, സന്ദീപ് വാര്യർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പകൽ മുഴുവൻ നീളുമെന്നു പറഞ്ഞിരുന്ന യോഗം വെട്ടിച്ചുരുക്കി ഉച്ചയോടെ അവസാനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൽ ഇടതുപക്ഷം ഏറെ മുന്നിലാണെന്നും ഇത് തടയാൻ പരിപാടികൾ സംഘടിപ്പിക്കണമെന്നും അഭിപ്രായമുയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..