തിരുവനന്തപുരം
കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ട് എത്തിക്കാൻ ഇടനിലക്കാരനാക്കിയത് ബിജെപിക്കുവേണ്ടി കുഴൽപ്പണം കടത്തിയ കൊടകര കേസിലെ ധർമരാജനെ. കോഴിക്കോട് സ്വദേശിയായ കെപിസിസി ജനറൽ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് ധർമരാജനെ നിയോഗിച്ചത്.
ആംബുലൻസിലും മീൻവണ്ടിയിലുമാണ് കോടികൾ എത്തിയത്. മൂന്ന് മുതിർന്ന ഭാരവാഹികളെയാണ് പണം സ്ഥാനാർഥികൾക്ക് കൈമാറാൻ കെപിസിസി നിയോഗിച്ചത്. ഒരു കോടിക്ക് അഞ്ച് ലക്ഷം രൂപ നിരക്കിൽ കെപിസിസി ഓഫീസ് ഈടാക്കി. 10 ലക്ഷം രൂപ വീതം വിതരണച്ചുമതലയുണ്ടായിരുന്ന നേതാക്കളും വാങ്ങി. ബാക്കി തുകയേ തങ്ങൾക്ക് കിട്ടിയുള്ളൂവെന്നാണ് സ്ഥാനാർഥികളുടെ പരാതി.
ഏപ്രിൽ ഒന്നിന് ആദ്യഗഡുവായി 15 കോടി രൂപ മീൻ വണ്ടിയിലാണ് കെപിസിസി ആസ്ഥാനത്ത് എത്തിച്ചത്. അതേ ആഴ്‌ച 25 കോടി രൂപ കോയമ്പത്തൂർവഴി ആംബുലൻസിലും. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഈ തുക വിതരണം ചെയ്‌തത്. കോഴിക്കോട് ജില്ലയിൽനിന്നുള്ള പ്രമുഖ കെപിസിസി ഭാരവാഹിക്കായിരുന്നു ഇതിന്റെ ചുമതല. കർണാടക പിസിസി നൽകിയ 30 കോടി തിരുവനന്തപുരത്ത് എത്തിച്ചു. ഇതാണ് ചിലർ മുക്കിയതായി വിവാദമുയർന്നത്.
തെരഞ്ഞെടുപ്പിന് 300 കോടി രൂപയാണ് കെപിസിസി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും കൂടിയാലോചിച്ച് 150 കോടിക്ക് അംഗീകാരം നൽകി. കോൺഗ്രസ് സ്ഥാനാർഥികൾക്ക് കുറഞ്ഞത് ഒരു കോടി രൂപ നൽകണമെന്നായിരുന്നു നിർദേശം. മണ്ഡലങ്ങളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് വിഹിതം നിശ്ചയിച്ചു. കടുത്ത മത്സരമുള്ള മണ്ഡലത്തിന് രണ്ടുകോടിവരെ നൽകി. പുറമെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ നേരിട്ട് ഫണ്ട് സമാഹരിച്ച് സ്വന്തം ഗ്രൂപ്പിൽപ്പെട്ടവർക്ക് നൽകി.
തെരഞ്ഞെടുപ്പിനുള്ള *30 കോടി മുക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..