19 April Friday

കാട്ടുപോത്തുകളുടെ ആക്രമണം അപൂർവം : വനഗവേഷണ കേന്ദ്രം വിദഗ്‌ധർ

വേണു കെ ആലത്തൂർUpdated: Saturday May 20, 2023


തൃശൂർ
കാട്ടുപോത്തുകൾ  ആക്രമണകാരികളാകുന്നത്‌ അപൂർവമാണെന്ന്‌ കേരള വനഗവേഷണ കേന്ദ്രം വിദഗ്‌ധർ. ഇതിനു മുമ്പ്‌ പറമ്പിക്കുളം, മലപ്പുറം, എറണാകുളം,  ഇടുക്കി എന്നിവിടങ്ങളിലാണ്‌ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്‌. ഒരേസമയം ഇത്രയും വ്യാപകമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്നത്‌ ആദ്യമാണ്‌. പൊതുവേ ശാന്തശീലരായ ഇവ മനുഷ്യരുമായി സമ്പർക്കം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവയാണ്‌.  ശല്യം ചെയ്‌താൽ മാത്രമേ  അക്രമകാരികളാകൂ. എവിടെയെങ്കിലും അകപ്പെട്ട്‌ രക്ഷപ്പെടാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിലോ മനുഷ്യനുമായി മുഖാമുഖം കാണുമ്പോൾ രക്ഷപ്പെടാൻ കഴിയില്ല എന്ന തോന്നലുണ്ടാകുമ്പോഴോ മാത്രമേ ആക്രമണസ്വഭാവം കാണിക്കൂ. ഒറ്റയ്‌ക്കായിപ്പോകുന്നവ ഇത്തരത്തിൽ പ്രകോപനം കാണിക്കാറുണ്ട്‌. വലിയ കൂട്ടമായാണ്‌ കാട്ടുപോത്തുകൾ സഞ്ചരിക്കാറ്‌. കൂട്ടംപിരിഞ്ഞുപോകുന്ന ആൺകാട്ടുപോത്തുകൾ അക്രമകാരികളാകാറുണ്ട്‌.  കുട്ടികളുമായി പോകുന്ന സംഘങ്ങളും അക്രമാസക്തമായേക്കും. പ്രശസ്‌ത വന്യജീവി ഗവേഷകൻ എ ജെ ടി ജോൺസൺ ഈ  വിഷയത്തിൽ ശ്രദ്ധേയമായ പഠനം നടത്തിയിട്ടുണ്ട്‌. 

വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ നടന്നത്‌ ഒറ്റപ്പെട്ട സംഭവങ്ങളാണ്‌. വനം വകുപ്പും ജനങ്ങളും  ഒരുമിച്ച്‌ പ്രവർത്തിച്ചാൽ മാത്രമേ വന്യജീവി അക്രമങ്ങൾ തടയാൻ കഴിയൂവെന്ന്‌ കേരള വനഗവേഷണ കേന്ദ്രം ശാസ്‌ത്രജ്ഞൻ ഡോ. എ വി രഘു പറഞ്ഞു.  വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക്‌ കയറുന്നത്‌ തടയുകയാണ്‌ ഇതിനുള്ള ഏക പോംവഴി.   ഇത്‌ ശാശ്വത പരിഹാരമല്ല.  വനമേഖലയോടു ചേർന്ന്‌ താമസിക്കുന്നവർക്ക്‌ വന്യമൃഗങ്ങളുടെ സ്വഭാവവും ജീവിതരീതിയും സംബന്ധിച്ച്‌ ബോധവൽക്കരണ പരിപാടി കൂടുതൽ  ഊർജിതമാക്കാൻ വനഗവേഷണ കേന്ദ്രം തുടർപരിപാടികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിയിലും കാട്ടുപോത്ത് പരിഭ്രാന്തി പരത്തി
മേലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ  കാട്ടുപോത്ത് പരിഭ്രാന്തി പരത്തി. പോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു. പുലർച്ചെ 5മുതൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് പത്തോടെയാണ് മറഞ്ഞത്. പുലർച്ച അഞ്ചോടെ മേലൂർ ജങ്ഷനിലാണ് ആദ്യമായി കണ്ടത്. ഇവിടെ നിന്നും നാട്ടുകാർ ഓടിച്ചുവിട്ടു. തുടർന്ന് പല സമയങ്ങളിലായി വെട്ടുകടവ്, കല്ലൂത്തി. എളബ്ര കോളനി തുടങ്ങിയിടങ്ങളിലും  കാട്ടുപോത്ത് എത്തി. പറമ്പുകളിലൂടെ  ഓടിയ പോത്ത് കൃഷിനാശവും വരുത്തി. മേലൂരിൽ ജോലിക്കെത്തിയ നന്തിപുരം അരവിന്ദാക്ഷൻ(54)കാട്ടുപോത്തിനെ കണ്ട് ഭയന്ന് മതിൽചാടി രക്ഷപ്പെടുന്നതിനിടെ അതുവഴി വന്ന സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികളടക്കം മൂന്ന് പേർക്കും പരിക്കേറ്റു.

പുഷ്പഗിരി സ്വദേശി നാഴിയപറമ്പൽ വിൽസൻ(56), ഭാര്യ ഷീജ(50)എന്നിവർക്കാണ് പരിക്കേറ്റത്. മണിക്കൂറുകളോളം പലയിടത്തും അലഞ്ഞുതിരിഞ്ഞ കാട്ടുപോത്തിനെ പത്തോടെ കാണാതാവുകയും ചെയ്തു. വനപാലകരും സ്ഥലത്തെത്തിയിരുന്നു. ഒരു വർഷം മുമ്പ് കൊരട്ടിയിലും കാട്ടുപോത്ത് ഇറങ്രുങിയിരുന്നു. കൊരട്ടിയിൽ അന്നു കണ്ട അതേ കാട്ടുപോത്ത് തന്നെയാണോ മേലൂരെത്തിയതെന്ന കാര്യത്തിൽ സംശയുണ്ടെന്നും വനപാലകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top