കൊല്ലം > ഡിസിസി നടത്തിയ കലക്‌ടറേറ്റ് മാർച്ച് മുൻ പ്രസിഡന്റ് ബിന്ദുകൃഷ്‌ണ ഹൈജാക്ക് ചെയ്‌തു. ഇതോടെ മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ ഉദ്‌ഘാടനം ആരുമറിയാതെ മുങ്ങിപ്പോയി. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും ശിവകുമാറും കടുത്ത പ്രതിഷേധത്തിലാണ്. ചൊവ്വ രാവിലെയാണ് സംഭവം. ഡിസിസി നടത്തുന്ന ഏതു പരിപാടിയും പൊളിക്കുകയോ അല്ലെങ്കിൽ ഹൈജാക്ക് ചെയ്യുകയോ ചെയ്യുന്നത് ബിന്ദുകൃഷ്‌ണയുടെ സ്ഥിരം പരിപാടിയാണെന്ന് രാജേന്ദ്രപ്രസാദിനെ അനുകൂലിക്കുന്നവരുടെ പരാതി.
കലക്‌ടറേറ്റിന്റെ തെക്കേഗേറ്റിലായിരുന്നു സംഭവം. ശിവകുമാറിനെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചപ്പോൾ അനുയായികളെ ഇളക്കിവിട്ട് ബാരിക്കേട് ആക്രമണം നടത്തിയത് ബിന്ദുകൃഷ്‌ണയുടെ തന്ത്രമായിരുന്നു എന്നാണ് ഡിസിസി പ്രസിഡന്റിന്റെയും ഒരുവിഭാഗം ഐ ഗ്രൂപ്പ് നേതാക്കളുടെയും ആരോപണം. ബിന്ദുകൃഷ്‌ണ അതിൽ പങ്കെടുക്കുകയും അവിടെത്തന്നെ പ്രസംഗിക്കുകയും ചെയ്‌തതോടെ ചാനലുകാർ ക്യാമറ അങ്ങോട്ടേക്ക് മാറ്റി. ഇതോടെ ശിവകുമാറും ഡിസിസി പ്രസിഡന്റും ഒറ്റപ്പെട്ടു.
കെപിസിസി തീരുമാന പ്രകാരം മാർച്ച് ഉദ്‌ഘാടനംചെയ്യാന്‍ എത്തിയ വി എസ് ശിവകുമാറിനെ അവഹേളിക്കാൻ ബിന്ദുകൃഷ്‌ണ നടത്തിയ നാടകത്തിൽ മുതിർന്ന നേതാക്കൾ ഡിസിസി, കെപിസിസി പ്രസിഡന്റുമാരെ പരാതി അറിയിച്ചു എന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..