സ്വന്തം ലേഖകൻ
ബാർ കോഴ കേസിൽ മൊഴി നൽകിയപ്പോൾ അന്ന് ചെന്നിത്തല അടക്കം എല്ലാവരുടെയും പേര് താൻപറഞ്ഞതാണെന്ന് ബിജു രമേശ് പറഞ്ഞു. ഇതൊന്നും അന്വേഷിക്കാൻ അധികാരമില്ല എന്നായിരുന്നു വിജിലൻസ് എസ്‌പിയായിരുന്ന ആർ സുകേശൻ പറഞ്ഞത്.
ബാർകോഴ കേസ് അന്വേഷണ റിപ്പോർട്ടിൽതന്നെ ബാറുടമകൾ കോടിക്കണക്കിന് രൂപ സ്വരൂപിച്ചിരുന്നതായി പറയുന്നുണ്ട്. എന്നാൽ അതെങ്ങോട്ട് പോയി എന്ന് കണ്ടെത്താനായില്ലെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അങ്ങനെ വന്നാൽ ആ ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ വച്ച് അന്വേഷണം നടത്തുകയല്ലേ വേണ്ടത്. ബാർകോഴ കേസിൽ എന്നെ കൊച്ചിക്ക് വിളിച്ചുവരുത്തി ആവേശത്തോടെ മൊഴി എടുത്ത വിജിലൻസ് എസ്‌പിക്ക് ഉച്ചയോടെ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹത്തിന്റെ ആവേശം തണുത്തു. കേസ് അന്വേഷണം അധികം മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന നിർദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. രണ്ട് ദിവസം മൊഴിയെടുക്കാൻ കൊച്ചിയിൽ നിൽക്കണം എന്നു പറഞ്ഞിട്ട് ഉച്ചയ്ക്ക് തന്നെ പറഞ്ഞു വിട്ടുവെന്നും ബിജു രമേശ് പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി ദീര്‍ഘകാലം വളരെ നല്ല ബന്ധമായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. എന്നാൽ പിന്നീട് ചെന്നിത്തല ശങ്കർ റെഡ്ഡിയെ കൊണ്ട് തനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി വ്യാജമാണെന്ന് പറഞ്ഞ് ആ കേസ് തള്ളിയെന്നും ബിജു പറഞ്ഞു.
കേസ് കൊടുക്കും: ചെന്നിത്തല
തനിക്കും കുടുംബത്തിനും എതിരെ പ്രസ്താവന നടത്തിയ ബാർ ഉടമ ബിജുരമേശിനെതിരെ മാനനഷ്‌ടത്തിന് നോട്ടീസ് അയക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന വിജിലൻസ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക് പങ്കില്ലെന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും അസത്യജടിലവും അപകീർത്തികരവുമായ പരാമർശങ്ങളാണെന്ന് ചെന്നിത്തല ആരോപിച്ചു. ലോകായുക്തയും ഈ കേസ് തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താൻ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തിരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..