ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) ആണ് ഏറ്റവും ഉയർന്ന പദ്ധതിവിനിയോഗത്തിനുള്ള അവാർഡിന് അർഹമായത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയിൽനിന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി.
രാജ്യത്ത് പദ്ധതി വിനിയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോഴിക്കോട്, കോട്ടയം സർക്കാർ മെഡിക്കൽ കോളേജുകളാണ്. മണിക്കൂറിൽ 180 രോഗികൾക്കുവരെ (ഒരു മിനിറ്റിൽ പരമാവധി 3 രോഗികൾക്ക്) പദ്ധതിയുടെ ആനുകൂല്യം നൽകാനായതിലൂടെയാണ് കേരളം മുന്നിലെത്തിയത്. ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ 1636.07 കോടി രൂപ ചെലവഴിച്ചു. കേരളത്തിൽ 200 സർക്കാർ ആശുപത്രിയിലും 544 സ്വകാര്യ ആശുപത്രിയിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിവഴി പരമാവധി പേർക്ക് ചികിത്സാ സഹായം നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. ചികിത്സാ സഹായത്തിന് സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി കേരള, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും പങ്കെടുത്തു.സൗജന്യ ചികിത്സ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..