മലപ്പുറം
പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയുമായിചേർന്ന് അട്ടപ്പാടിയിൽ സഹകരണ വകുപ്പ് നടപ്പാക്കിയ സമഗ്ര ആരോഗ്യപദ്ധതി ഏറെ ഫലപ്രദമെന്ന് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്. പദ്ധതി കാലയളവിൽ ഒരുകിലോയിൽ താഴെ തൂക്കമുള്ള 35 നവജാതശിശുക്കളുടെ ജീവൻ രക്ഷിച്ചെന്നും റിപ്പോർട്ടിലുണ്ട്. -റിപ്പോർട്ട് അംഗീകരിച്ച ‘കില’(കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ) പദ്ധതി തുടരാൻ നിർദേശിച്ചിട്ടുണ്ട്. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിൽനിന്ന് പദ്ധതി ഗുണഭോക്താക്കളായ 50 പേരെയും കൂട്ടിരുന്ന 50 പേരെയും നേരിൽകണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, അങ്കണവാടി–-ആശാ വർക്കർമാർ, എസ്‌സി–-എസ്ടി പ്രൊമോട്ടർമാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഇ എം എസ് സഹകരണ ആശുപത്രി അധികൃതർ എന്നിവർ ഉൾപ്പെടെ 450 പേരിൽനിന്നും വിവരം ശേഖരിച്ചു. റിപ്പോർട്ട് ഊര് ഗ്രാമസഭകളിൽ ചർച്ച ചെയ്‌തു. പദ്ധതി തുടരണമെന്ന് ഗ്രാമസഭകളും ആവശ്യപ്പെട്ടു.
റിപ്പോർട്ടിലെ കണ്ടെത്തൽ
● സൂപ്പർസ്‌പെഷ്യാലിറ്റി ചികിത്സ ലഭിച്ചതിനാൽ നിരവധിപേർക്ക് ജീവൻ തിരിച്ചുകിട്ടി
● ഊരുകൾ കേന്ദ്രീകരിച്ച് ആശുപത്രി നടത്തിയ ബോധവൽക്കരണ ക്യാമ്പ് ഫലപ്രദം
● ഗർഭിണികൾക്ക് പോഷകാഹാരം, ചികിത്സാരീതികൾ, പ്രതിരോധ കുത്തിവയ്പ് എന്നിവയെക്കുറിച്ച് അറിവ് പകർന്നു
● കൂട്ടിരിപ്പുകാർക്ക് ദിനബത്ത, സൗജന്യഭക്ഷണം, താമസം എന്നിവ നൽകിയത് പദ്ധതിയോട് മതിപ്പുണ്ടാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..