തിരുവനന്തപുരം> സാധാരണക്കാരുടെ വികാരവായ്പും വിയര്‍പ്പും കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിനും ആസ്ഥാന മന്ദിരത്തിനും നേരെയുള്ള രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ആളിക്കത്തി കേരളം. സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസായ എ കെ ജി സെന്ററിനു നേരെയുണ്ടായ ബോംബേറില്‍ സംസ്ഥാനമെങ്ങും പ്രതിഷേധമുയര്‍ന്നു.
ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക ലോകവുമടക്കം ഒരേ സ്വരത്തില്‍ പ്രതിപക്ഷത്തിന്റെ ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.വ്യാഴം രാത്രി 11.25 നാണ് നാട് നടുങ്ങിയ ബോംബാക്രമണം. നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ട അക്രമി ബോംബെറിഞ്ഞ് ഞൊടിയിടയില്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ പാര്‍ടി നേതാക്കളും പൊലീസും സ്ഥലത്തെത്തി. വിവിധ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു എ കെ ജി സെന്ററിലേക്ക്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്ന് അക്രമിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പാര്‍ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ തുടങ്ങി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും യുവജന വിദ്യാര്‍ഥി സമൂഹവും ശക്തമായി പ്രതിഷേധിച്ചു. പുലര്‍ച്ചെ മുതല്‍ തന്നെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും യോഗങ്ങളും നടന്നു. പാര്‍ടി ആഹ്വാനപ്രകാരം സമാധാനപരമായായിരുന്നു പ്രതിഷേധം.
നവകേരള മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് യുഡിഎഫും ബിജെപിയും എസ്ഡിപിഐയും അടക്കം ഇടതുപക്ഷ വിരുദ്ധരൊന്നിച്ച് ആക്രമണം നടത്തുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..