25 April Thursday

ഹിന്ദു കോൺക്ലേവ് പരിപാടിയിൽ സാംസ്‌കാരിക പ്രതിഭകളുടെ പേര്‌ അനുവാദമില്ലാതെ ഉൾപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം: അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

തിരുവനന്തപുരം > ഹിന്ദു കോൺക്ലേവ് 2023 പരിപാടിയിൽ മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും അനുവാദമില്ലാതെ ആക്ഷേപകരമായ രീതിയിൽ ഉൾപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. "കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക" എന്ന സംഘടനയുടെ ഒരു ഹിന്ദു കോൺക്ലേവ് 2023 എന്ന പരിപാടിയുടെ ബ്രോഷറിലാണ്‌ പ്രഖ്യാപിത സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യപ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചിട്ടുള്ളത്‌. പ്രശസ്‌ത കവി പ്രഭാവർമ്മ തനിക്ക് ആ പരിപാടിയുമായി ഒരു ബന്ധവുമില്ല എന്ന് ഇതിനകം വെളിപ്പെടുത്തിയിരുന്നു.

മറ്റുള്ള പ്രതിഭകളേയും അനുവാദമില്ലാതെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണെന്ന്‌ അശോകൻ ചരുവിൽ പറഞ്ഞു. മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും അനുവാദമില്ലാതെ ആക്ഷേപകരമായ രീതിയിൽ ഉൾപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു. കാരണം ഇത് മതവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ട ഒരു പരിപാടിയല്ല. മതവും വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത മതഭീകരർ നടത്തുന്ന പ്രവർത്തനമാണ്. KHNA എന്ന സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ശബരിമല സുപ്രിം കോടതി വിധി വന്ന കാലത്ത് അമേരിക്കൻ മലയാളികളെ തെറ്റിദ്ധരിപ്പിച്ച് കേരള സർക്കാരിൻ്റെ എതിർപക്ഷത്തു നിർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ സംഘടനയാണത്. വാ തുറന്നാൽ ഇതര മതവിദ്വേഷവിഷം വമിപ്പിക്കുന്ന ആർഎസ്എസ് നേതാക്കളാണ് അവരുടെ നേതാക്കളും ഉപദേശകരും. താലിബാൻ തങ്ങൾ മുസ്ലീം വിശ്വാസികളാണ് എന്ന് അവകാശപ്പെടുന്നതു പോലെ ആർഎസ്എസുകാരും തങ്ങൾ ഹിന്ദുക്കളാണെന്ന് പറയാറുണ്ട്. മാത്രമല്ല പലപ്പോഴും ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നതായി നടിക്കാനും അവർ ശ്രമിക്കുന്നു. ഹിന്ദുമതവിശ്വസികൾക്കും സമൂഹത്തിനും ഇതിനേക്കാൾ വലിയ ആപത്ത് വരാനില്ല.

വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ഇക്കൂട്ടർക്കൊപ്പം നിൽക്കുക എന്നാൽ അത് യഥാർത്ഥ മതവിശ്വാസികളോട് ചെയ്യുന്ന ചതിയായിരിക്കും. അത് രാജ്യത്ത് വിദ്വേഷവും വിഭജനവും സൃഷ്‌ടിക്കുന്നതിനുള്ള ഒരു പിന്തുണയായി ഭവിക്കും. ആദരണീയരായ അടൂർ ഗോപാലകൃഷ്‌ണ‌‌നും, വി മധുസൂദനൻ നായരും, സൂര്യ കൃഷ്‌ണമൂർത്തിയും കൈതപ്രവും മറ്റും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു - അശോകൻ ചരുവിൽ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top