തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെതിരേ ഏഷ്യാനെറ്റ് ന്യൂസിലും ജയ് ഹിന്ദിലും സ്‌പെഷ്യൽ സ്‌റ്റോറി. രണ്ടും പൊലീസിനെക്കുറിച്ച്. രണ്ടിനും ഒരേ സ്‌ക്രിപ്‌റ്റ്. ‘രണ്ട് ചാനലിനും ഒരു എഡിറ്റോറിയൽ ബോർഡോ’ എന്നാണ് മലയാളികൾക്ക് അറിയേണ്ടത്. ഒരു കേന്ദ്രത്തിൽനിന്ന് തയ്യാറാക്കിയ സ്‌ക്രിപ്‌റ്റ് ഉപയോഗിച്ചുള്ള ഈ വാർത്താ സംപ്രേഷണത്തിനെതിരെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിൽനിന്നും കടുത്ത വിമർശമുയർന്നു.
‘സർക്കാരിനെതിരേ ചെയ്‌ത ഈ വാർത്തയുടെ സ്‌ക്രിപ്‌റ്റ് രണ്ടും എങ്ങനെയാണ് ഒരുപോലെ വന്നത്’ എന്ന ചോദ്യമാണ് പി വി അൻവർ എംഎൽഎ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്ന് നൽകിയ വാർത്ത അതേപോലെ എയർ ചെയ്തതാണോ എന്നും ഫെയ്‌സ് ബുക്ക് കുറിപ്പിലുണ്ട്. എൽഡിഎഫ് സർക്കാരിനെ തകർക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അൻവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
‘പി വി അൻവർ പുറത്തുവിട്ട വീഡിയോ ക്ലിപ്പിങ്‌സ് എല്ലാവർക്കുമായി സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെ കെ ടി ജലീൽ എംഎൽഎ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മലയാള പത്രങ്ങളും ഇതുപോലെ ഒരേ വാർത്ത പ്രസിദ്ധീകരിക്കുന്ന കാര്യവും കെ ടി ജലീൽ ഓർമിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന കേരളത്തിന്റെ ഖ്യാതി തകർക്കാൻ യുഡിഎഫ്–- ബിജെപി–-മാധ്യമ മഹാസഖ്യം നുണ ആവർത്തിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം രണ്ടു വാർത്തയും ചേർത്തുള്ള ട്രോൾ വീഡിയോകളടക്കം പ്രചരിക്കുന്നുണ്ട്. എല്ലാവർക്കും അറിയേണ്ടത് ഒറ്റക്കാര്യം മാത്രം. ആരാണ് ഈ സ്‌ക്രിപറ്റ് തയ്യാറാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..