കോഴിക്കോട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് നിർമിച്ച വീഡിയോ വ്യാജമാണെന്ന്, മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആദ്യം വെളിപ്പെടുത്തിയ പെൺകുട്ടിയുടേയും മാതാപിതാക്കളുടേയും മൊഴി. അന്വേഷകസംഘം മുംബൈയിൽ പോയെടുത്ത മൊഴി കേസിൽ വഴിത്തിരിവാകും. സെപ്‌തംബർ 30ന് പെൺകുട്ടി മുംബൈയിലേക്ക് മടങ്ങിയിരുന്നു. അതിനുശേഷം കേരളത്തിലേക്ക് വന്നിട്ടില്ല.
ഒക്ടോബറിലാണ് ഏഷ്യാനെറ്റ് വ്യാജ വീഡിയോ നിർമിച്ചത്. ഏഷ്യാനെറ്റ് കണ്ണൂർ റിപ്പോർട്ടർ സാനിയോ മനോമി ഇവരുടെ അഭിമുഖം ചിത്രീകരിച്ചതായും മൊഴിയിലുണ്ട്. അന്ന് അഭിമുഖത്തിൽ കുട്ടി പങ്കെടുത്തിരുന്നു. എന്നാൽ, രണ്ടാമത് നിർമിച്ച അഭിമുഖത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവർ അന്വേഷകസംഘത്തോട് പറഞ്ഞത്. കണ്ണൂർ റിപ്പോർട്ടറായിരുന്ന നൗഫൽ ബിൻ യൂസഫ് കോഴിക്കോട് ഓഫീസിൽ ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നത് അന്വേഷകസംഘം കൂടുതൽ ഉറപ്പിച്ചു. വനിതാ എസ്‌ഐ ഉൾപ്പെടെ മൂന്നുപേരാണ് മുംബൈയിലെത്തിയത്. മൊഴിയെടുക്കൽ പൂർത്തിയാക്കി ഇവർ നാട്ടിലേക്ക് മടങ്ങി.
കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ ക്രൈംബ്രാഞ്ച് അസി. കമീഷണർ സുരേഷ് കുമാർ വ്യാഴാഴ്‌ച ചോദ്യംചെയ്‌തു. ഉച്ചക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ നൗഫലിനെ മൂന്ന് മണിക്കൂറോളമാണ് ചോദ്യംചെയ്‌തത്. നൗഫൽ അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്നാണ് വിവരം. വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയും ഏഷ്യാനെറ്റ് ജീവനക്കാരിയുമായ യുവതിയെ രാവിലെ ചോദ്യംചെയ്‌തിരുന്നു. വീഡിയോ നിർമിക്കാൻ മകളെ ഉപയോഗിച്ചില്ലെന്നാണ് ഇവർ മൊഴിനൽകിയത്. റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്തിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്‌തിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ അസുഖമായതിനാൽ ഹാജരാകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു ദിവസം ഹാജരാകാൻ ഇവർക്ക് വീണ്ടും നോട്ടീസ് അയക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..