പെരുമ്പാവൂർ > അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീമിനെതിരെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന് പരാതി നൽകി. കാക്കനാടുള്ള ഫ്ലാറ്റിൽ പകൽ സമയത്ത് പോയി താമസിക്കാൻ നിർബന്ധിച്ചുവെന്നും സാധ്യമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും പട്ടികജാതി വിഭാഗങ്ങൾക്ക് കട്ടിൽ കൊടുക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളിൽ നിന്ന് ഓട്ടോ കൂലിയിനത്തിൽ 500 രൂപ മുതൽ 750 രൂപ വരെ ഈടാക്കിയതിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ പരസ്യമായി അസഭ്യം വിളിച്ചുവെന്നും ചവിട്ടാൻ ചെന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ടും പ്രസിഡന്റ് ഇവരെ അക്രമിക്കുവാൻ ശ്രമിച്ചുവെന്നും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നുവെന്നും പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോ വിഡ് പടരുന്ന സാഹചര്യത്തിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന സർക്കാർ തീരുമാനമനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സന്ദർഭത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഇവരെ സ്ഥലം മാറ്റുകയും ട്രൈബൂണലിൽ പരാതിപ്പെട്ടതിനെ തുടർന്ന് അശമന്നൂരിൽ തുടരാൻ ഉത്തരവാകുകയും ചെയ്‌തിരുന്നു.
തിരികെ എത്തിയ സമയം മുതൽ വിവിധ കാരണങ്ങൾ കുത്തിപ്പൊക്കി ഇവരെ പുറത്താക്കാൻ ശ്രമിച്ചു വരികയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തിയിട്ടുള്ളതിനാൽ ഇരു ചക്രവാഹനത്തിൽ ഓഫീസിൽ വരുന്ന തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റായിരിക്കും എന്ന് പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..